ആലപ്പുഴ: ഹൗസ്ബോട്ടുടമയില് നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ കെ.ജി. അഗസ്റ്റിന്, ഇന്റലിജന്‍സ് ഓഫീസര്‍ സുകുമാരപിള്ള (55) എന്നിവരെയാണ് ഇന്നലെ രാവിലെ കൈക്കൂലി സഹിതം പിടികൂടിയത്.
ഹൗസ്ബോട്ടിന്റെ ആഢംബര നികുതി ഒടുക്കുന്നതിനായാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മറ്റു രണ്ട് ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ട സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ഇന്നലെ അവധിയിലായിരുന്നതിനാല്‍ രക്ഷപെട്ടു.
പാലാ സ്വദേശി ബിനോ ജോര്‍ജില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. മൂന്ന് ഹൗസ്ബോട്ടുകളാണ് ഇയാള്‍ക്കുള്ളത്. ആഢംബര നികുതിയായി അഞ്ചര ലക്ഷം രൂപ അടച്ച് ഏഴു മാസത്തോളമായിട്ടും നികുതിയൊടുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചു. ബിനോയും ജീവനക്കാരും ഓഫീസ് പലതവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 30,000 രൂപ കൈക്കൂലി നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലെ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടിങ് അസി. കമ്മീഷണര്‍ ഓഫീസിലെത്തിയ ബിനോ 30,000 രൂപ രണ്ടുദ്യോഗസ്ഥര്ക്കും നല്കി. പിന്നാലെയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി പണം സഹിതം ഇരുവരെയും പിടികൂടുകയായിരുന്നു. ഡിവൈഎസ്പി: ബി. അശോക്കുമാര്, സിഐ: കെ.എ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലിക്കാരെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: