ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ നിര്‍ണായക പുരോഗതി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടുമുമ്പ് കായിപ്പുറത്ത് ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്ത ഡിവൈഎഫഐ നേതാക്കള്‍ പിടിയിലായി. മുഹമ്മ നോര്‍ത്ത് ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി തണ്ണീര്‍മുക്കം തെക്ക് ചാരമംഗലം വെളിംപറമ്പ് വീട്ടില്‍ അജയ് (22), ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയംഗം ചാരംപറമ്പ് കണ്ടത്തില്‍ വീട്ടില്‍ അഖില്‍ (26) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്ണസല്‍ സ്റ്റാഫിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് ലതീഷ് ബി.ചന്ദ്രനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെങ്കിലും ഇയാള്‍ ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്മാരകം തകര്‍ക്കാന്‍ ഇവര്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 2013 ഒക്ടോബര്‍ 30ന് രാവിലെ 10ന് ലതീഷ് ബി. ചന്ദ്രന്റെ വീട്ടിലാണ് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ക്കുന്നതിനുള്ള ഗൂഢാലോചന നടത്തിയത്. പിറ്റേന്ന് പുലര്‍ച്ചെയാണ് കൃഷ്ണപിളള സ്മാരകവും ഇന്ദിരാഗാന്ധി പ്രതിമയും തകര്‍ത്തത്. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ നേരത്തെ പിടിയിലായ ശ്രീനാഥ്, സന്ദീപ്, സുധേഷ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
പ്രതിമ തകര്‍ക്കല്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നും ഇതേദിവസം തന്നെ കൃത്യം നിര്‍വഹിക്കണമെന്നുമായിരുന്നു ലതീഷ് ഇവര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം തകര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ടിപ്പറിടിച്ച് സ്മാരകം തകര്‍ക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടതെങ്കിലും അത് തെളിവാകുമെന്ന് കണ്ട് പിന്മാറുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അറസ്റ്റിലായവരെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ഡിവൈഎസ്പി എം.വി. രാജേന്ദ്രന്, സ്പെഷ്യല്‍ സ്ക്വാഡിലെ അലി അക്ബര്‍, ഷാംജി, ശ്രീകുമാര്‍, സലിം എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ സിപിഎമ്മുകാരെ കുറിച്ച് ഇതൊടെ വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. രാഷ്ട്രീയ സംഘട്ടനങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതിരുന്ന കായിപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്മാരകം തകര്‍ത്ത അതേ സമയം തന്നെ കൃഷ്ണപിള്ള സ്മാരകവും തകര്‍ത്തത് ഇതേ ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റൊരു സംഘമാണെന്നാണ് സൂചന. കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്ന ലതീഷിലേക്കാണ് എല്ലാ സൂചനകളും പോകുന്നത്. നേരത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വിസമ്മതിച്ച ലതീഷ് ഈ കേസില്‍ ഉള്‍പ്പെട്ടതിലൂടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്.
ഇന്ദിരാഗാന്ധിയുടെ സ്മാരകം തകര്‍ത്തതിന് പകരമായി കോണ്‍ഗ്രസുകാര്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തുവെന്ന് വരുത്തി ത്തീര്ക്കാനായിരുന്നു ഇതിലുള്‍പ്പെട്ടവരുടെ ശ്രമം. നിലവില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍തന്നെ നടക്കും. പാര്‍ട്ടി ആചാര്യന്റെ പ്രതിമയും സ്മാരകവും സഖാക്കള്‍ തന്നെ തകര്‍ത്തുവെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി സമ്മേളന കാലയളവില്‍ തന്നെ വെളിച്ചത്ത് വരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: