യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഭാരത പ്രധാനമന്ത്രിയെ ‘മാന്‍ ഓഫ് ആക്ഷന്‍’ എന്ന് വിശേഷിപ്പിച്ചത് അന്വര്‍ത്ഥമാണ്.
നിശ്ചലമായിരുന്ന ഭാരത-അമേരിക്കന്‍ ബന്ധത്തിന് തന്റെ നയതന്ത്ര സന്ദര്‍ശനത്തിലൂടെ പുതുജീവന്‍ നല്കിയ നരേന്ദ്രമോദി ഇപ്പോള്‍ ബരാക് ഒബാമയെ റിപ്പബ്ലിക്ദിന അതിഥിയായി ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. ഭാരതം-അമേരിക്കന്‍ ബന്ധം അങ്ങനെ വീണ്ടും ഊഷ്മളമാകുകയാണ്.
നരേന്ദ്രമോദിക്ക് വിസപോലും നിഷേധിച്ച അമേരിക്കയാണ് അദ്ദേഹത്തിന്റെ വശീകരണ വലയത്തില്‍ പ്പെട്ട് ഭാരതവുമായുള്ള സാമ്പത്തിക ബന്ധവും അന്താരാഷ്ട്ര സഹകരണവും കാര്യമായി പരിഗണിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു അമേരിക്കന്‍ വിരുദ്ധനും റഷ്യന്‍ സഹയാത്രികനുമായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അമേരിക്കന്‍ നയതന്ത്രം മെച്ചപ്പെടുത്താന്‍ കാര്യമായ പരിശ്രമങ്ങള്‍ നടത്തിയിട്ടും ആണവ സഹകരണക്കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം നരേന്ദ്രമോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍- നേപ്പാള്‍ മുതല്‍ ഓസ്ട്രേലിയവരെ ചരിത്രപരമായിരുന്നു. ഈ രാജ്യങ്ങള്‍ക്ക് ഭാരതത്തോടുള്ള സമീപനം ഇന്ന് ഊഷ്മളമാണ്. ആഭ്യന്തരരംഗത്തും മോദി അത്ഭുതങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കശ്മീര്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ അവിടെ കുടുംബവാഴ്ച നടത്തുന്നവര്‍ നിഷ്ക്രിയരായിരുന്നു. അപ്പോള്‍ സമയോചിതമായി ഇടപെട്ട് അവര്‍ക്ക് സഹായം എത്തിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ ആയിരുന്നു. ആ സഹായം വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ ഗുണം ചെയ്യുമെന്നാണ് പൊതുവിശ്വാസം.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത് യുഎന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തശേഷമാണ്. ഇത് നരേന്ദ്രമോദിയുടെ നയതന്ത്ര കിരീടത്തിലെ പൊന്‍തൂവലായി മാറുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം പ്രസിഡന്റ് ഒബാമയെ ഭാരതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അതിന് മാനങ്ങളേറെയാണ്. നരേന്ദ്രമോദിയുടെ മറ്റൊരു വിജയം ഡബ്ല്യുടിഒ വ്യാപാര കരാര്‍ തര്‍ക്കം ഒബാമയുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണ്. ഇക്കാരണങ്ങളാലൊക്കെയാണ് പണ്ടില്ലാത്ത ഒരു ആത്മാര്‍ത്ഥതയും ഊഷ്മളതയും ഭാരത-അമേരിക്ക ബന്ധത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നുവെന്ന് പറയാന്‍ കാരണം.
നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഭാരതത്തില്‍ മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടുകൂടിയിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ടുരാജ്യങ്ങളും തമ്മില്‍ വ്യാപകമായ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കയ്ക്ക് എന്നും ഭാരതമാര്ക്കറ്റില് ഒരു കണ്ണുണ്ടായിരുന്നല്ലോ. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഭാരതത്തിലെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബരാക് ഒബാമ. ഇതിനുമുമ്പ് ക്ഷണം സ്വീകരിച്ച് ഭാരതത്തിലെത്തിയത് ഐസനോവറും ജിമ്മി കാര്‍ട്ടറും ബില്‍ ക്ലിന്റനും ജോര്‍ജ് ബുഷുമായിരുന്നു.
ബരാക് ഒബാമയെ റിപ്പബ്ലിക്കന്‍ ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം നരേന്ദ്രമോദി സ്വയം എടുത്തതാണ്. അത് എന്തുകൊണ്ടും ഉചിതമായി എന്ന തോന്നല്‍ ഉളവാക്കുന്നത് ഭാരത-അമേരിക്ക ബന്ധം കുറച്ചുകൂടി ശക്തിപ്പെടുമെന്നും തന്മൂലം രണ്ടു രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതിനാലുമാണ്.
റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷം നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിരോധം, ഭീകരപ്രവര്‍ത്തനത്തെ സംയുക്തമായി നേരിടല്‍, സാമ്പത്തിക കരാറുകള്‍ മുതലായവ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ഭാരതത്തില്‍ ഭീകരാക്രമണം കൂടിവരികയും കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്.
ഇതിനു പിന്നില്‍ മാവോയിസ്റ്റ് ഭീകരരുമുണ്ട്. ഇപ്പോള്‍ സോണിയാ ഗാന്ധിയുടെ കുപ്രചാരണം മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയാണെന്നാണ്! പത്തുവര്‍ഷമായി നരേന്ദ്രമോദിക്ക് വിസ നിഷേധിച്ച അമേരിക്കയുടെ പ്രസിഡന്റിനെ റിപ്ലബ്ലിക് ദിനത്തിലെ പ്രധാനാതിഥിയായി ക്ഷണിച്ചത് നരേന്ദ്രമോദിയുടെ വിദേശനയത്തിന്റെ വിജയം തന്നെയാണ്. അമേരിക്കയുമായി സൗഹൃദം വളര്ത്തുന്നതില്ക്കൂടി നരേന്ദ്രമോദി ലക്ഷ്യമിടുന്നത് ഭാരതത്തെ വികസിതമായിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാക്കുകയെന്നതാണ്. ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്രയധികം നയതന്ത്ര പുരോഗതി കരസ്ഥമാക്കിയ നരേന്ദ്രമോദിയില്‍ നിന്ന് ഭാരതത്തിന് വളരെയധികം പ്രതീക്ഷിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: