കോട്ടയം: 52-ാമത് ദേശീയ പ്രീമിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 4 മുതല്‍ 18 വരെ സിഎംഎസ് കോളേജില്‍ നടക്കും. ഓള് ഇന്ത്യ ചെസ്സ് ഫെഡറേഷന് വേണ്ടി സിഎംഎസ് കോളേജും, കോട്ടയം ചെസ്സ് അക്കാദമിയും ചേര്‍ന്നാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഏഷ്യന്‍-ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെയും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും.
നാഷണല്‍ ചലഞ്ചര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും യോഗ്യതനേടിയ 9 പേര്, ഫിഡേ ഇലോ റേറ്റിംഗില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള നാല് പേര്, നിലവിലുള്ള ചാമ്പ്യന്‍ എന്നിങ്ങനെ പതിനാല് പേരാണ് പ്രീമിയര്‍ ചെസ്സില്‍ മത്സരിക്കുന്നത്. ഈ വര്‍ഷം ലോക ചെസ്സ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ശശികിരണ്‍, അധിപന്, ലളിത്ബാബു, സേതുരാമന് എന്നിവരെ കൂടാതെ വിദ്യത്സന്തോഷ് ഗുജറാത്തി, ശ്യാം നിഖില്‍ പി., സെന്‍ ഗുപ്തദീപ്, സ്വയംസ് മിശ്ര, രാജേഷ് വി.എ.വി, ദിപന്‍ ചക്രവര്‍ത്തി, കെ. അഭിജിത്ത്, ഗിരിനാഥ് പി.ഡി.എസ്, ലക്ഷ്മണ് ആര്.ആര്, കാര്ത്തികേയന്.പി, ഗ്രോവര്‍ സഹജ് എന്നിവര്‍ യോഗ്യത നേടിയിട്ടുള്ളവരാണ്.
റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ആര്‍ബിറ്റര്‍മാരായ പ്രൊഫ. അനന്തറാം രത്തിനം, വിജയരാഘവന് എന്നിവരാണ്. ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക പത്ത് ലക്ഷം രൂപയാണ്. ഇത്തവണത്തെ ദേശീയ ചാമ്പ്യന്‍ സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സമ്മാനിക്കുന്ന സിഎംഎസ് ബൈസെന്റിനറി ട്രോഫിയാണ് ലഭിക്കുന്നത്.
ദേശീയ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി 29-ന് രാവിലെ 10 മണിക്ക് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ 10 വയസ്സില്‍ താഴെയുള്ളവരുടെ ലോകചാമ്പ്യനായ നിഹാല്സരിന്റെ പ്രദര്‍ശന മത്സരം നടക്കും.
നിഹാല്‍ ഒരേ സമയം 30 പേരോടാണ് മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ വിവിധ സംസ്ഥാനതല ചെസ്സ് മത്സരങ്ങള്‍, ചെസ്സ് ഫെസ്റ്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ളവരുടെ സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 6, 7 തീയതികളിലും 14 വയസ്സില്‍ താഴെയുള്ളവരുടെ ചാമ്പ്യന്‍ഷിപ്പ് 13, 14 തീയതികളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: