കൊച്ചി: മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടിനെതിരെ കോണ്‍ഗ്രസിലെ സകലരും രംഗത്തെത്തി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സുധീരനെ തള്ളിപ്പറഞ്ഞു. ഘടകകക്ഷികളും സുധീരനെ വെറുതെവിട്ടില്ല. നേതാക്കള്‍ ചുട്ടമറുപടി നല്‍കിയതോടെ സുധീരന് ഒറ്റപ്പെട്ടെന്നു മാത്രമല്ല മദ്യനയത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ചേരിപ്പോര് പുതിയതലത്തില്‍ എത്തുകയും ചെയ്തു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എക്സൈസ് മന്ത്രി കെ. ബാബു, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു, ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍ എന്നിവരെല്ലാം സുധീരന്റെ പ്രസ്താവനക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നു.
കോണ്‍ഗ്രസിന് മദ്യവില്‍പ്പനക്കാരുടെ പണവും വോട്ടും വേണ്ട. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ല എന്നായിരുന്നു സുധീരന്റെ വാക്കുകള്‍. ജനപക്ഷയാത്രയ്ക്ക് മദ്യവില്‍പ്പനക്കാരുടെ കാശ് ആവശ്യമില്ല. പൊതുജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും സംഭാവന വാങ്ങാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാവിയില്‍ മദ്യവില്‍പ്പനക്കാരുടെ വോട്ടും പാര്‍ട്ടിക്ക് വേണ്ടയെന്ന നയം സ്വീകരിക്കും. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ചായിരിക്കും അതു സംബന്ധിച്ച് തീരുമാനമെടുക്കുക. മദ്യപാനികള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്നാണ് യുഡിഎഫ് നയം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതു നടപ്പാക്കും. മദ്യവര്‍ജ്ജനമല്ല നിരോധനം തന്നെ മുന്നണിയുടെ ലക്ഷ്യം, പി.പി. തങ്കച്ചന്റെ പ്രസ്താവന തിരുത്തി വാര്‍ത്താസമ്മേളനത്തില്‍ സുധീരന് അടിവരയിട്ടു. കളങ്കിതരായ വ്യക്തികളുമായി ബന്ധപ്പെട്ടുപോകുന്ന ഒരു സമീപനവും ഉണ്ടാകരുതെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ, കോണ്‍ഗ്രസിന് കള്ളുകച്ചവടക്കാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും വോട്ടുവേണമെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുധീരനെ തള്ളിക്കളഞ്ഞു. എന്നാല്‍ വോട്ടിനുവേണ്ടി നയം മാറ്റില്ല. മദ്യമുതലാളിമാരില്‍ നിന്ന് ഫണ്ട് വേണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി തീരുമാനിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ആരുടേയും വോട്ട് വേണ്ടെന്ന് താന്‍ പറയില്ലെന്നായിരുന്നു വി.ഡി. സതീശന് എംഎല്‍എയുടെ പ്രതികരണം. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ആളായതിനാലാണ് ബാറുടമകളുടെ വോട്ട് വേണ്ടെന്ന് സുധീരന് പറഞ്ഞതെന്നും സതീശന് കുറ്റപ്പെടുത്തി.
എല്ലാവരുടേയും വോട്ടുവേണമെന്ന് കെ. ബാബു പറഞ്ഞു. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രം. ആരുടെ വോട്ടു വേണം ആരുടെ വേണ്ട എന്നൊക്കെ മുന്‍കൂട്ടി തീരുമാനിക്കാനും കഴിയില്ല, ബാബു കൂട്ടിച്ചേര്‍ത്തു. പക്വതയില്ലാത്ത വാക്കുകളാണ് സുധീരന്റേതെന്ന് ആന്റണി രാജു വിലയിരുത്തി. കോണ്‍ഗ്രസില്‍ ബാറുടമകളായ മന്ത്രിമാരും എംഎല്‍എമാരുണ്ട്, അദ്ദേഹം തുടര്‍ന്നു.
കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ചെയര്മാന് ജോണി നെല്ലൂരും സുധീരനെ വിമര്‍ശിച്ചു. എല്ലാവരുടേയും വോട്ട് വേണം. ആരുടെയെങ്കിലും വോട്ടു വേണ്ടെന്നു പറയുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
സുധീരന്റെ നിലപാടിനെ പരസ്യമായി തള്ളിയില്ലെങ്കിലും ബാറുടമകള്‍ക്കെതിരെ മുസ്ലിം ലീഗ് ഒന്നും ഉരിയാടിയില്ല. സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി വിവാദത്തെക്കുറിച്ച് മൗനംപാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: