കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതോടെ ആയിരത്തി അഞ്ഞുറോളം ക്ഷേത്രങ്ങളുടേയും ആയിരക്കണക്കിന് ജീവനക്കാരുടെയും നില പരിതാപകരമായി. മുന്നണികള്‍ ഭരണം പങ്കിടുന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതിയും ഏതാണ്ട് അതുപോലെയാണ്. യുഡിഎഫിന് ഹിന്ദു എം.എല്‍.എ മാരുടെ എണ്ണം കുറവായതിനാല്‍ ഭരണസംവിധാനത്തില്‍ സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമ്പോഴും ഒന്നും തന്നെ ഭരണം യഥാവിധി മുന്നോട്ടുപോകുന്നില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ തന്നെ അഭിപ്രായപ്പെടുന്നു. അവരുടെ പ്രസിഡന്റിന്റെനെതിരെ പ്രമേയം പാസാക്കിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
ക്ഷേത്ര ചുമതലയുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ എണ്ണം കുറവാകുന്നത് ഭരണത്തെ ഏറെ ബാധിക്കുന്നു. 25 ക്ഷേത്രങ്ങള്‍ വരെ ഒരാളുടെ കീഴില്‍ ഉണ്ടെന്നതിനാല്‍ ഭരണം എങ്ങനെ കൊണ്ടുപോകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴത്തെ ബോര്‍ഡ് നിലവില്‍ വന്നതിനുശേഷം ഒരു എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം പോലും നടന്നിട്ടില്ല. റിട്ടയര്‍മെന്റ് തസ്തിക നികത്തുന്നതുമില്ല. 30,000 രൂപ മുതല്‍ 35,000 രൂപ വരെ ശമ്പളം പറ്റുന്ന അക്കൗണ്ടന്റ്, മാനേജര്‍, തുടങ്ങി വിവിധ തസ്തികളിലുള്ളവര്ക്ക് എക്സിക്യൂട്ടീവ് ഓഫീസറായി പ്രമോഷന് നല്കിയാല് തസ്തിക നികത്തലും ബോര്‍ഡിന് ലാഭവുമുണ്ടായിരിക്കും.
എന്നാല്‍ ഇത്തരമൊരു കാര്യം സംബന്ധിച്ച് ബോര്‍ഡ് യാതൊരു ചര്‍ച്ചയും നടത്തുന്നില്ല. റിട്ടയര്‍ ചെയ്തവരും പ്രമോഷന് അര്‍ഹതയുള്ളവരും ഹൈക്കോടതിയെയാണ് ആശ്രയമായി കാണുന്നത്. കോടതി ഉത്തരവിനുശേഷമാണ് മിക്കവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത്. ചില ക്ഷേത്രങ്ങള്‍ നടന്നുപോകുന്നതു തന്നെ ജീവനക്കാരുടെ കാരുണ്യം തന്നെയാണ്. വേണ്ടത്ര എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ നിയമനം നടക്കാത്തതിനാല്‍ ട്രസ്റ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കുകയാണ്. ഇത് പലപ്പോഴും ഭരണ സ്തംഭനം ഉണ്ടാക്കുന്നതായും അഴിമതിക്ക് ഇടയാക്കുന്നതായും ആരോപണമുണ്ട്.
പ്രമുഖ ക്ഷേത്രങ്ങളില്‍ വരുമാനമായി ലഭിക്കുന്ന വസ്തുക്കള്‍ ലേലം ചെയ്ത് വില്ക്കുന്നതില് പലതരത്തിലുള്ള ഇടപാടുകളും നടക്കുന്നുണ്ട്. ജീവനക്കാര്‍ തന്നെ രഹസ്യമായി ലേല തിയതി നിശ്ചയിച്ച് ഇവ പങ്കിട്ടെടുത്ത് കൊണ്ടുമപോകുന്നതായും ആരോപണമുണ്ട്. ചില ക്ഷേത്രങ്ങളില്‍ പൂജക്കു പോകുന്ന താലിയായിരിക്കില്ല പുറത്തേക്കു വരുന്നത്. ഗുരുതി പൂജയിലും, മൂക്കന്ചാത്തന് പൂജയിലും ക്ഷേത്രങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇതിന്മേല് പല ക്ഷേത്രങ്ങളിലും കേസുകളും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിനേക്കര്‍ ക്ഷേത്രഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിവെച്ചിട്ടുള്ളത്. കോടതി വിധി ഉണ്ടായിട്ടുപോലും ഇവ ഏറ്റെടുക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല.
മേല്‍ശാന്തി, മറ്റു തസ്തിക നിയമനങ്ങളില്‍ കൈക്കൂലി പരസ്യമാണ്. കമ്മീഷണര്‍ മിന്നല്‍ പരിശോധനക്ക് സ്വന്തം വാഹനത്തില്‍ പോകാതെ, സ്വകാര്യവാഹനത്തില്‍ പോകുന്നതാണ് ചില അഴിമതിക്കാരായ ക്ഷേത്രജീവനക്കാരെ അലോസരപ്പെടുത്തുന്നത്. ഇതിനെ ദുര്‍വ്യഖ്യാനം ചെയ്യാനാണ് ഇവരുടെ ശ്രമം. ഭരണം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനല്ല താല്പര്യം.
കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍കിട ക്ഷേത്രങ്ങളില്‍ സ്തംഭിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് യോഗങ്ങളില്‍ സമയമില്ല. കമ്മീഷണറെയും പ്രസിഡന്റിനെയും സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്തി തലയൂരനാണ് അംഗങ്ങളുടെ ശ്രമം
. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ചില ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും താല്പര്യം. പല ക്ഷേത്രങ്ങളിലും ജീര്ണ്ണോദ്ധാര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് വര്‍ഷങ്ങളേറെയായി. അഞ്ചു വര്‍ഷം മുമ്പ് എസ്റ്റിമേറ്റ് നല്‍കിയിട്ടും അത് ലഭിക്കാത്ത സംഭവങ്ങളുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ശതമാനം തുക ലഭിച്ചാല്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്നാണ് വിവരം. അനുദിനം വസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നതിനാല്‍ പല പ്രവൃത്തികളില്‍ നിന്നും ക്ഷേത്രങ്ങള്‍ പിന്മാറുകയാണ്.
നിലവിലെ ഭരണസമിതിയില്‍ പ്രതിപക്ഷത്തിന്റെയെന്നുമാത്രമല്ല ഭരണകക്ഷിക്കകത്തെ എ, ഐ ചേരിപ്പോരും രൂക്ഷമായ സ്ഥിതിയിലാണ്. ഇതിന് പരിഹാരം കണ്ടെത്തിയെങ്കില്‍ മാത്രമേ ബോര്‍ഡിന് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളു. മികച്ച കമ്മീഷണറെ ലഭിച്ചിട്ടും ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാത്തതിനു കാരണം ബോര്‍ഡിന്റെ അനാസ്ഥയും ചില ഉദ്യോഗസ്ഥരുടെ താല്പര്യങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: