കാക്കനാട്: ജില്ലയില്‍ മണല്‍വാരല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. മൂന്ന് മാസക്കാലത്തേക്കാണ് താല്‍ക്കാലികമായി മണല്‍ വാരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി വളിച്ചു ചേര്‍ത്ത മണല്‍വാരല്‍ സംബന്ധിച്ച ജില്ലാതല വിദഗദ്ധ സമിതിയോഗമാണ് ഡിസംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ കടവുകളില്‍ നിന്ന് മണല്‍വാരാന്‍ അനുമതി നല്‍കിയത്.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനെ അക്ഷയ കേന്ദ്രംവഴിയാണ് ഇനി മണല്‍ വിതരണം നടത്തുന്നത്. മണല്‍ ആവശ്യമുള്ളവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള അക്ഷയകേന്ദ്രങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് താലൂക്ക് ഓഫീസുകള്‍ വഴി മണല്‍ എടുക്കുന്നതിനുള്ള പാസ് അനുവദിക്കും. ഇതിനായി ജില്ലയിലെ ഏഴ് താലൂക്കുകളില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കും. മണല്‍ വാരല്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ചൊവ്വാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം.
ജില്ലയില്‍ നിലവില്‍ 125 അക്ഷയകേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ അക്ഷയകേന്ദ്രങ്ങളിലും അപേക്ഷ സ്വീകരിക്കും.. ഇവിടെ നിന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ആവശ്യമുള്ള മണലിന്റെ അളവ് അപേക്ഷ നല്കുന്ന മുറയ്ക്ക് പരിശോധിച്ച് അംഗീകാരം നല്‍കും. ഇത്തരത്തില്‍ ഓരോത്തര്‍ക്കും അനുവദിക്കുന്ന മണലിന്റെ വില താലൂക്കുകളിലെ കൗണ്ടറുകളില്‍ അടച്ച ശേഷം കിട്ടുന്ന പാസുമായി കടവുകളില്‍ ചെന്ന് മണലെടുക്കാവുന്നതാണ്.
മണല്‍ ക്ഷാമം മൂലം നിര്‍മാണ മേഖല സ്തംഭിക്കുകയും തൊഴില്‍ ഇല്ലാതാകുകയും സര്‍ക്കാര്‍തലത്തില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് മണല്‍വാരാന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി ഉത്തരവ് ഇറക്കിയത്. ജില്ലയില്‍ ആകെ 53 കടവുകളാണ് ഉള്ളത്. ഇതില്‍ ജില്ലാ വിദഗ്ദ്ധ സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കിയ അംഗീകാരം ലഭിച്ചിട്ടുള്ള കടവുകളില്‍ നിന്നെല്ലാം അടുത്ത മൂന്ന് മാസത്തേക്ക് മണല്‍വാരന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: