കോട്ടയം: പക്ഷിപ്പനി കോട്ടയത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെ.ടി.ഡി.സിയുടെ കുമരകത്തെ പക്ഷിസങ്കേതം അടച്ചു. രണ്ടു ദിവസത്തേക്കാണ് അടച്ചിരിക്കുന്നത്. പക്ഷി സങ്കേതത്തിലെ പക്ഷികള്‍ക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. പക്ഷികളില്‍ ചിലത് കുഴഞ്ഞ് വീണ് ചത്തതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കൂടുതല്‍ ദിവസം സങ്കേതം അടച്ചിടാനാണ് ഉദ്ദേശിക്കുന്നത്.
പക്ഷിപ്പനി കണക്കിലെടുത്ത് തിരുവനന്തപുരം,തൃശൂര്‍ മൃഗശാലകളിലെ പക്ഷി വിഭാഗത്തിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പക്ഷിപ്പനി ടൂറിസം മേഖലയില്‍ ആശങ്കയുണ്ടാക്കുന്നതായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഹൗസ് ബോട്ടുകളില്‍ താറാവ്, കോഴി ഇറച്ചി എന്നിവ വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കുമരകത്ത് ഇറച്ചിക്കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തി. ഫാമുകളിലുള്ള കോഴികളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പക്ഷിസങ്കേതങ്ങളിലും മൃഗശാലകളിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് ഇറച്ചിക്കോഴി നല്‍കില്ല. പക്ഷിസങ്കേതങ്ങളില്‍ ദേശാടനപക്ഷികള്‍ ചേക്കേറുന്ന മരങ്ങളുടെ കൊമ്പുകള്‍ വെട്ടി ഉയരം കുറയ്ക്കാനും നിര്‍ദേശമുണ്ട്.
അയ്മനത്തും തിരുവല്ലയിലും ഇന്നു താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. കോട്ടയം അയ്മനത്ത് അജയന് കരിമടത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 500 താറാവുകളാണ് ചത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ ഫാമിലെ മൂവായിരത്തോളം താറാവുകള്‍ ചത്തിരുന്നു. പഞ്ചായത്ത് അധികൃതര്‍ അയ്മനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആലപ്പുഴ ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ നൂറോളം താറാവുകളാണ് പക്ഷിപ്പനി ബാധിച്ചത് ചത്തത്. ആലുംതുരുത്തി, വേങ്ങല്‍, പെരിങ്ങര എന്നിവിടങ്ങളിലാണ് താറാവുകള്‍ ചത്തൊടുങ്ങിയത്. രോഗം സ്ഥിരീകരിച്ച അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം ഇന്ന് പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പകരുന്നതാണോ എന്ന് പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തുന്നത്.
പക്ഷിപ്പനി തീവ്രതയേറിയതാണെന്ന് മൃഗസംരക്ഷണവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ഇന്നു ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് കോഴിയെയും താറാവിനെയും കടത്തുന്നത് തടയും.
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം പക്ഷിപ്പനിയാണെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം പതിനായിരത്തോളം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്.
ആലപ്പുഴ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ ഒറ്റ ദിവസത്തെ മരുന്ന് എത്തിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തുടങ്ങി. 60 പേര്‍ക്ക് ഒരു ദിവസത്തേക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്.
പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ 10 ദിവസത്തേക്ക് മരുന്ന് കഴിക്കണമെന്നിരിക്കെ ഒരു ദിവസത്തേക്കുളള മരുന്ന് മാത്രാമാണ് എത്തിച്ചിരിക്കുന്നത്. ഇന്ന് ഹൈദരാബാദില്‍ നിന്ന് 5000 ഓളം ഗുളികള്‍ എത്തിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിയോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മരുന്നെത്താത്തത് നടപടികള്‍ വൈകിച്ചു.
മുന്‍കരുതലായി രോഗം രൂക്ഷമായ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിലെ രണ്ടു ലക്ഷത്തിലധികം താറാവുകളെ കൊല്ലാനും തീരുമാനമെടുത്തുവെങ്കിലും ഇന്ന് തന്നെ താറാവുകളെ കൊല്ലാനാകുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല .കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവ് ഒന്നിന് 37 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെങ്കിലും തുക അപാര്യാപതമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 5000 കിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെറും 200 കിറ്റുകള്‍ മാത്രമാണ് ലഭ്യമായത്. താറാവുകളെ കൊന്നു തുടങ്ങിയാല്‍ ഒറ്റയടിക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുമെന്നതിനാല്‍ മറ്റൊരു ദിവസം നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ മാറ്റി വയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിക്കും.
അതേസമയം സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്ന പക്ഷിപ്പനി തീവ്രതയേറിയതെന്ന് മൃഗസംരക്ഷണ വകുപ്പ്. ശക്തമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗം മനുഷ്യരിലേക്കു പടരുന്നതിനു സാധ്യതയുണ്ട്. സംസ്ഥാനത്തു കണ്ടെത്തിയിരിക്കുന്നത് എച്ച് 5 എന്‍ 1 പനിയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പകരുന്നത് തടയാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: