കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് അനുമതി നല്കി. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോര്‍ട്ട് സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിലാണ് ഉത്തരവ്.
സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടശേഷം തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുജനതാല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് മദ്യ നയമെന്നും നയതീരുമാനത്തില്‍ കോടതി ഇടപെടരുതെന്നുമാണ് സര്‍ക്കാര്‍ വാദം.
സര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതവും മദ്യനയം വിവേചനവുമാണെന്ന ബാര്‍ ഉടമകള്‍ വാദിച്ചു. അടുത്ത മാസം മൂന്നിന് വാദം കേള്‍ക്കുമ്പോള്‍ ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി ബാറുടമകളുടെ ആവശ്യപ്പെട്ടു. അതേസമയം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.
അപ്പീലില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കോടതി വ്യക്തമാക്കി. മദ്യ ഉപയോഗം നിയന്ത്രിക്കാനും നിരോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടന്നും സിംഗിള്‍ബെഞ്ച് മദ്യനയം ശരിവെയ്ക്കേണ്ടിയിരുന്നതായും സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മദ്യനയം നടപ്പാക്കിയത്. മദ്യവ്യവസായത്തിനു നിയന്ത്രണമോ, നിരോധനമോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ബാറുകളില്‍ താഴ്ന്ന വരുമാനക്കാരും യുവാക്കളും പോകുന്നില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ ശരിയല്ല. ഈ വിഭാഗം ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്ന മദ്യയത്തിലെ തീരുമാനം തുല്യനീതിയുടെ ലംഘനമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
മദ്യനിരോധനം ഘട്ടഘട്ടമായി നടപ്പാക്കും എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതി നല്‍കിയത്. ഇത് കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: