മഡ്ഗാവ്: വിജയപരമ്പര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. ഇന്നത്തെ പോരാട്ടത്തില്‍ ഗോവ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെ അവരുടെ നാട്ടില്‍ വെച്ചും കരുത്തരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ കൊച്ചിയില്‍ വച്ചും കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നത്തെ എവേ പോരാട്ടത്തില്‍ ഗോവ എഫ്സിക്കെതിരെ ഇറങ്ങുന്നത്.
ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമായിരുന്നു ഇത്.
അത്ലറ്റികോക്കെതിരായ പോരാട്ടത്തില്‍ കളത്തിലിറങ്ങിയ 4-3-3 ശൈലിയില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നും കളത്തിലിറങ്ങുക. കൊല്‍ക്കത്തക്കെതിരായ കളിയിലെന്നപോലെ ഇന്നും ആദ്യ ഇലവനില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ പെഡ്രോ ഗുസ്മാവോ ഇടംപിടിക്കാനാണ് സാധ്യത. ഈ മത്സരത്തില്‍ ഗുസ്മാവോയെ ആദ്യ ഇലവനില്‍ ഇറക്കിയതാണ് കളി ബ്ലാസ്റ്റേഴ്സിന് അനുകൂലമായത്.
സാംബാനൃത്തച്ചുവടുകളോടെ എതിര് പ്രതിരോധത്തെ കബൡച്ച് കുതിച്ച ഗുസ്മാവോ ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത് മത്സരത്തിലെ താരമായി മാറുകയും ചെയ്തിരുന്നു. ഇന്നും ഹ്യൂമിനൊപ്പം ഗുസ്മാവോ കളത്തിലിറങ്ങിയാല്‍ ഗോവ എഫ്സി പ്രതിരോധനിരക്ക് ഇവരെ പിടിച്ചുകെട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പാണ്.
പരാജയമറിയാത്ത അഞ്ച് കളികള്‍ പിന്നിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പത്ത് കളികളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഗോവ എഫ്സിയാകട്ടെ അത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്നത്തെ കളിയില്‍ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്യാം.
ബ്ലാസ്റ്റേഴ്സിന്റെ മധ്യ-പ്രതിരോധനിര ശക്തമാണ്. കഴിഞ്ഞ ഒമ്പത് കളികളിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച 21 കാരനായ സന്ദേശ് ജിംഗാനൊപ്പം കോളിന് ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിലും സന്ദേശ് ജിംഗാന് മികവു കാണിക്കുന്നുണ്ട്. മധ്യനിരയെക്കുറിച്ചും ബ്ലാസ്റ്റേഴ്സിന് ഭയക്കാനില്ല.
മധ്യനിരയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ സൂപ്പര്‍ ഫോമിലാണ്. മാത്രമല്ല പിന്നോട്ടിറങ്ങി പന്ത് പിടിച്ചെടുത്ത് അതിവേഗത്തില്‍ എതിര് ബോക്സിലേക്ക് കുതിക്കുന്നതിലും അപാരമായ മികവാണ് പിയേഴ്സണ്‍ പുലര്‍ത്തുന്നത്. പിയേഴ്സണൊപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ ചോപ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് വിജയം അകലെയാകില്ല.
അതേസമയം ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഗോവ എഫ്സി സ്വന്തം മൈതാനത്ത് പൂനെ സിറ്റി എഫ്സിയെ 2-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ്. അതിന് മുന്‍പ് മുംബൈ സിറ്റി എഫ്സിയോട് എവേ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചെങ്കിലും നവംബര്‍ 13ന് ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ക്കാനും സീക്കോയുടെ ഗോവ എഫ്സിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സിനോട് എവേ മത്സരത്തിലേറ്റ പരാജയത്തിന് പകരം വീട്ടുക എന്നലക്ഷ്യം കൂടി ഗോവക്കുണ്ട്.
റോബര്‍ട്ട് പിറസ്, ആന്‍ഡ്രെ സാന്റോസ്, ഒസ്ബെ, മിറോസ്ലാവ് സ്ലെപിക, എന്നിവരായിരിക്കും മധ്യ-മുന്നേറ്റ നിരയില്‍ ഗോവക്കായി അണിനിരക്കുക. പ്രതിരോധത്തില്‍ ബ്രൂണോ പിനേരിയോ, ഗ്രിഗോറി അര്നോലിന്, ആന്ദ്രെ സാന്റോസ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ദേബബ്രത റോയിയും നാരായണ്‍ദാസും ഇറങ്ങാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: