ആലപ്പുഴ: സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്ന പക്ഷിപ്പനി തീവ്രതയേറിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ശക്തമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗം മനുഷ്യരിലേക്കു പടരുന്നതിനു സാദ്ധ്യതയേറെയാണ്. ഇവിടെ കണ്ടെത്തിയിരിക്കുന്നത് എച്ച്5 പനിയാണ്. ഇതിന്റെ തീവ്രത കണക്കിലെടുത്ത് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പകരുന്നത് തടയാന്‍ കരുതല്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റദിവസത്തേക്കുള്ള മരുന്ന് മാത്രമാണ് ഇന്നലെ എത്തിച്ചത്. ഒരാഴ്ച തുടര്‍ച്ചയായാണ് ഈ മരുന്ന് കഴിക്കേണ്ടത്. അടുത്തദിവസങ്ങളില്‍ കഴിക്കേണ്ട മരുന്ന് ഇന്ന് എത്തുമെന്നാണ് പ്രതീക്ഷ.
പ്രതിരോധ ഗുളികയായ ഓസില്ഫ ടാമിങ്ങാണ് എത്തിച്ചത്. അറുപതുപേര്‍ക്ക് ഒരുദിവസത്തേക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് കൊണ്ടുവന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ തുടങ്ങും.
അതേസമയം പക്ഷിപ്പനി പ്രതിരോധത്തിന് മരുന്നുക്ഷാമം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആന്ധ്രയില്‍ നിന്ന് 4,000 കോഴ്സ് മരുന്ന് ഇന്നു തന്നെ എത്തിക്കും. 50,000 കോഴ്സ് മരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ മരുന്ന് രാവിലെ എത്തിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. ഇന്നലെ രാവിലെ എട്ടോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മരുന്നെത്താത്തത് നടപടികള്‍ വൈകിച്ചു. പ്രതിരോധ ചികിത്സാനടപടികള്‍ സ്വീകരിച്ചിട്ടും പക്ഷിപ്പനി ബാധിച്ചു താറാവുകള്‍ കൂട്ടത്തോടെ ചത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഒരുദിവസം പ്രായമായ താറാവിന് കുഞ്ഞുങ്ങളെ 19 രൂപ പ്രകാരം വാങ്ങിയ കര്‍ഷകര്‍ 30 ദിവസം കഴിഞ്ഞപ്പോള്‍ പ്ലേഗിനും വാക്സിനേഷനും 45 ദിവസം കഴിഞ്ഞപ്പോള്‍ അറ്റാക്കിനും 62 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്ലേഗിനുമുള്ള പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു.
പക്ഷിപ്പനി രോഗസാദ്ധ്യത മുന്‍കൂട്ടി മനസിലാക്കുന്നതിലും ഇതനുസരിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും മൃഗസംരക്ഷണ വകുപ്പു പരാജയപ്പെട്ടതായി താറാവ് കര്‍ഷകര്‍ ആരോപിക്കുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: