പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിട്ട് ഇന്നേക്ക് ആറുമാസം തികയുന്നു. ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കകം മോദിയുടെ ഭരണം രാജ്യത്തിനു സമ്മാനിച്ചത് പുത്തനുണര്‍വ്വാണ്. ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ആരംഭിച്ചും സാമ്പത്തികരംഗത്തിനു നവോന്മേഷം നല്‍കിയും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ലോകരാജ്യങ്ങള്‍ മോദിയുടെ നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി തന്റെ സുഹൃത്ത് എത്തുന്നു എന്ന മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടി ലഭിച്ചത് പന്തീരായിരം കിലോമീറ്റര്‍ അകലെ വൈറ്റ് ഹൗസില്‍ നിന്നാണ്. ഇതാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനപരേഡ് കാണാന്‍ എത്തുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഭാരതത്തിന് അനുകൂലമാണ് സാഹചര്യം. അവധിയെടുക്കാതെ അവിശ്രമം നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ 184 ദിനങ്ങള്‍ തെളിയിക്കുന്നത് അതാണ്.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെയും ഭാരതപൗരന്മാരുടേയും അഭിമാനം ഉയര്‍ത്താന്‍ മോദിക്കു സാധിച്ചെന്ന് നിസ്സംശയം പറയാം. പ്രവാസി ഭാരതീയനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പരിഹസിച്ച ബീഹാര്‍ നേതാവ് ലാലുപ്രസാദ് യാദവിന്റെ പരാമര്‍ശം അതിന്റെ ഏറ്റവും നല്ല അര്‍ത്ഥത്തില്‍ തന്നെ എടുക്കുകയും ചെയ്യാം. ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ് ആറുമാസം തികയുമ്പോള്‍ അതില്‍ ഏകദേശം ഒരുമാസവും അദ്ദേഹം വിദേശരാജ്യങ്ങളിലെ ഐതിഹാസിക പര്യടനത്തിലായിരുന്നു.
യുപിഎ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ഒരു ദശകത്തോളംനീണ്ട ഭരണത്തോടൊപ്പം ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഭാരതത്തിനു സമ്മാനിച്ച അവമതിപ്പ് ഇല്ലാതാക്കാന്‍ നരേന്ദ്രമോദിയുടെ മുന്നില്‍ മറ്റുവഴികളില്ലായിരുന്നു. ആറുമാസം തികയുന്ന ഈ വേളയില്‍ സാര്‍ക്ക് സമ്മേളനത്തിനായി കാഠ്മണ്ഡുവിലാണ് നരേന്ദ്രമോദി. വിവിധ മേഖലകളിലുണ്ടാക്കിയ മോദി ഭരണത്തിന്റെ നേട്ടം സമഗ്രമായി വിലയിരുത്താന്‍ പത്രത്താളുകള്‍ മതിയാകില്ലെന്ന് ഉറപ്പ്. ജി20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ മോദിയെ വിശേഷിപ്പിച്ച ‘മാന്‍ ഓഫ് ആക്ഷന്‍’ എന്ന വാക്കുതന്നെയാണ് നരേന്ദ്രമോദി എന്താണ് ഇതിനകം ചെയ്തത് എന്നതിന്റെ തെളിവ്.
സാമ്പത്തികരംഗം
അടല്‍ബിഹാരി വാജ്പേയി അധികാരം വിട്ടൊഴിയുമ്പോള്‍ എട്ട് ശതമാനമുണ്ടായിരുന്ന ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് കേവലം നാല് ശതമാനത്തിലേക്ക് എത്തിയ പരിതാപകരമായ അവസ്ഥയിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ 2014 മെയ് 16ന് അധികാരമൊഴിയുന്നത്. സാമ്പത്തിക നയരാഹിത്യത്തിന്റെ പടുകുഴിയില്‍ നിന്നും സുനിശ്ചിതവും സുദൃഢവുമായ സാമ്പത്തിക നയങ്ങളിലേക്ക് ഭരണം ഏറ്റെടുത്ത് ആദ്യആഴ്ചകളില്‍തന്നെ രാജ്യത്തെ എത്തിക്കാന്‍ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും സാധിച്ചു.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രഖ്യാപനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് മോദി. കഴിഞ്ഞ രണ്ടു മാസമായി ആയിരക്കണക്കിന് കോടി രൂപ വിദേശത്തുനിന്നും രാജ്യത്തേക്ക് ഒഴുകിയെത്തി. ഓഹരി വിപണയിലേക്ക് മാത്രം 1,80,000 കോടി രൂപ വിദേശത്തുനിന്നും എത്തിയിട്ടുണ്ട്. ബിഎസ്ഇ സൂചിക 28338.5ലും എന്‍എസ്ഇ 8463ലുമാണ് ഇന്നലെ എത്തിനില്‍ക്കുന്നത്. റെയില്‍വേയുടെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുക വഴി അടിസ്ഥാന സൗകര്യവികസനമേഖലയില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ദേശീയ പാതകളുടെ നിര്‍മ്മാണ പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ ദിവസം മൂന്ന് കിലോമീറ്റര്‍ എന്ന കണക്കിലാണ് ദേശീയ പാതാ നിര്‍മ്മാണം നടന്നിരുന്നത്. ദിവസം 30 കിലോമീറ്റര്‍ പുതിയ ദേശീയപാതയെന്ന ലക്ഷ്യത്തിലേക്ക് രണ്ടുവര്‍ഷത്തിനകം എത്താനുള്ള ലക്ഷ്യവുമായാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ടുപോകുന്നത്. ഇതിനായി 40,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. നിലവില്‍ ദിവസവും ആറ് മുതല്‍ എട്ട് കിലോമീറ്റര്‍വരെ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ കണക്ക്.
ഇന്ധനവില വന്‍തോതില്‍ കുറച്ചതോടെ ചരക്കു ഗതാഗത ചെലവു നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. വിലക്കയറ്റം വലിയതോതില്‍ പിടിച്ചുനിര്‍ത്താനും സാധിച്ചിട്ടുണ്ട്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും ആറുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ചുവപ്പുനാടകളില്ലാതെ ആര്‍ക്കും വ്യാപാരം നടത്താന്‍ സാധിക്കുന്ന രാജ്യമാക്കി ഭാരതത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യവും സരളവുമാക്കി മാറ്റിയതും വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നു. പുറമേ വിവിധ ലോകരാജ്യങ്ങളിലെ സന്ദര്‍ശനത്തിലൂടെ ഒപ്പിട്ട വ്യാപാരക്കരാറുകള്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലയെ കരുത്തോടെ മുന്നോട്ടു നയിക്കുന്നു.
നയതന്ത്ര രംഗം
ഏറ്റവുമധികം അത്ഭുതം ദൃശ്യമായത് ഭാരതത്തിന്റെ നയതന്ത്ര രംഗത്താണ്. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ പ്രധാനമന്ത്രിക്കൊപ്പം മികവോടെ പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രികൂടി ചേര്‍ന്നതോടെ ഭാരതത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷങ്ങളിലൂടെ് കടന്നുപോകുകയാണ്.
ഭൂട്ടാന്, ബ്രസീല്‍, നേപ്പാള്‍, ജപ്പാന്, അമേരിക്ക, മ്യാന്മര്, ആസ്ത്രേലിയ, ഫിജി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കുശേഷം ‘സാര്‍ക്ക്’ ഉച്ചകോടിക്കായി നേപ്പാളിലെ കാഠ്മണ്ഡുവിലാണ് മോദിയിപ്പോള്. നിര്‍ജ്ജീവമായി കിടന്നിരുന്ന ‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തത് നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കങ്ങളാണെന്ന് നിസ്സംശയം പറയാം. ബ്രസീലിലെ ‘ബ്രിക്സ്’് ഉച്ചകോടിയും അമേരിക്കയിലെ യുഎന്‍ പൊതുസഭയിലെ പ്രസംഗവും ഒബാമ കൂടിക്കാഴ്ചയും ആസ്ത്രേലിയയിലെ ജി20 രാഷ്ട്രത്തലവന്മാരോടൊത്തുള്ള ചര്‍ച്ചകളുമെല്ലാം മോദിയെ ലോകനേതാവെന്ന സ്ഥാനത്തേക്ക് എത്തിച്ചു.
മോദിയെക്കാണാന്‍ വിവിധ രാജ്യങ്ങളില്‍ തടിച്ചുകൂടുന്ന പതിനായിരങ്ങള്‍ ലോകത്തിനാകെ അത്ഭുതമായി മാറിയിരിക്കുന്നു. ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ ഭാരതത്തിന്റെ അടിസ്ഥാന സൗകര്യമേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവുകയും ആണവോര്‍ജ്ജ കരാറിന് ആസ്ത്രേലിയ സജ്ജമാകുകയും ചെയ്തത് മോദിയുടെ നയതന്ത്ര നേട്ടങ്ങളാണ്. ഭാരത-ചൈന അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിന് പ്രത്യേക പ്രതിനിധികളെ നിയോഗിച്ച് സമാധാന പ്രക്രിയയ്ക്ക് തുടക്കമിടാനും കേന്ദ്രസര്‍ക്കാരിനായി.
പ്രതിരോധമേഖല
പ്രതിരോധമേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തോടൊപ്പം ആയുധനിര്‍മ്മാണ രംഗത്തിന്റെ തദ്ദേശീയവല്‍ക്കരണ പ്രക്രിയയ്ക്കും മോദി തുടക്കമിട്ടു. മൂന്നുപതിറ്റാണ്ടിനുശേഷം കരസേനയ്ക്ക് പീരങ്കികള്‍ വാങ്ങാനും യുദ്ധവിമാനങ്ങളും ആണവ അന്തര്‍വാഹിനികളും നിര്‍മ്മിക്കാനുമുള്ള പ്രതിരോധവകുപ്പിന്റെ തീരുമാനം രാജ്യത്തിന്റെ സൈനിക വിഭാഗത്തിന് കൂടുതല്‍ ശക്തി നല്കുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കിയതും നുഴഞ്ഞുകയറ്റം ഫലപ്രദമായി തടഞ്ഞതും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന അജിത് ഡോവലിന്റെ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര-ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുന്നു.
സാമൂഹ്യരംഗം
ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്തതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയും സ്വച്ഛ് ഭാരത് അഭിയാനും ഗ്രാമങ്ങളില്‍ 24മണിക്കൂറും വൈദ്യുതി ലക്ഷ്യമിട്ടുകൊണ്ടുള്ള ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജനയുമെല്ലാം ജനതയുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധയിലൂടെ വ്യാവസായിക മേഖലയിലുണ്ടായ ഉണര്‍വ്വും ജനങ്ങള്‍ക്ക് ആശ്വാസം പകരും. എംപിമാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ‘സന്‍സദ് ആദര്‍ശ് ഗ്രാമ വികാസ യോജന’വഴി മാതൃകാ ഗ്രാമങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രീയ മേഖല
ഒറ്റയ്ക്ക് കേവലഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ നേടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെത്തിയത്. തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചു. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഝാര്‍ഖണ്ഢിലും ജമ്മു കശ്മീരിലും വിജയം ഉറപ്പിച്ചുതന്നെയാണ് ബിജെപി. ജമ്മുകശ്മീരില്‍ നിന്നും വലിയ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വോട്ടുചെയ്ത 19 കോടി പേരെയും പാര്‍ട്ടിയുടെ അംഗങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് ബിജെപി രാജ്യമെമ്പാടും നടത്തുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വളരെ കൃത്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം പാര്‍ട്ടി തലത്തില്‍ ബിജെപി നടപ്പാക്കാനൊരുങ്ങുന്നുവെന്ന് വ്യക്തം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും അതില്‍ വഹിക്കുന്ന പങ്ക് അളവറ്റതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: