പത്തനംതിട്ട: പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നത് അപ്പര്‍കുട്ടനാട് മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. തിരുവല്ല-പെരിങ്ങര പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് ആദ്യമായി താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് താറാവുകളില്‍ രോഗ ലക്ഷങ്ങള്‍ കണ്ടു തുടങ്ങിയത്. ഇത് വളരെവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ചാത്തങ്കരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരുടേയും ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ ചത്ത താറാവുകളെ കര്‍ഷകര്‍തന്നെ ഡീസലൊഴിച്ച് തീയിട്ട് നശിപ്പിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ താറാവ് കര്‍ഷകരുള്ളത് പെരിങ്ങര പഞ്ചായത്തിലാണ്. ഇവിടെ മാത്രം പതിനായിരത്തിലേറെ താറാവുകളെയാണ് കര്‍ഷകര്‍ വളര്‍ത്തുന്നത്. പക്ഷിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്ന് ഇപ്പോഴും ലഭ്യമല്ലാത്തതാണ് താറാവ് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുള്ളത്.
നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്ത് കഴിഞ്ഞ ദിവസം വളര്‍ത്തുകോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരണം ഡെക്കുഫാമിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണ്ണയ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: