കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് മുമ്പ് അന്നത്തെ ജില്ലാ കളക്ടര്‍ ടി.ഒ. സൂരജിന്റെ വര്‍ഗ്ഗീയ പക്ഷപാതത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം നല്കിയ റിപ്പോര്‍ട്ടുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. കളക്ടറുടെ ഗുരുതരമായ വീഴ്ചകള്‍ കാണിച്ച് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുസ്ലീംലീഗ് മന്ത്രിമാരുടെ പിന്തുണയില്‍ സൂരജ് കളക്ടറായി തുടര്‍ന്നു.
മാറാട് ഗൂഢാലോചന നടക്കുന്നതായും കൂട്ടക്കൊലക്കേസില്‍ പിന്നീട് പ്രതിയായ ബിജിലിയെ ഇതിന് എന്‍ഡിഎഫ്, പിഡിപി സംഘടനകള്‍ സഹായിക്കുന്നതുമായ റിപ്പോര്‍ട്ടുകളും ഇന്റലിജന്‍സ് നല്‍കിയെങ്കിലും അതും അവഗണിക്കപ്പെട്ടു. മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കൊലയാളിസംഘാംഗമായ അസ്ഗറിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കിയത് കളക്ടറുടെ ചേംബറില്‍ വെച്ചാണ്.
സൂരജ് പ്രത്യേകതാല്‍പ്പര്യമെടുത്താണ് സഹായധനം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി മീറ്റിംഗുകളിലും രഹസ്യാന്വേഷണവിഭാഗം ഈ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും കളക്ടര്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചില്ല. മാറാട് പോലീസ് സേനയെ കൂടുതല്‍ വിന്യസിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2002ലെ സംഘര്‍ഷത്തിന് ശേഷം മാറാട്ടെ പോലീസ് പിക്കറ്റ് റുക്കുബി എന്ന സ്ത്രീയുടെ വീട്ടില്‍ ആയിരുന്നെന്നും വയര്‍ലസ് സംവിധാനവും അവിടെയാണുണ്ടായിരുന്നതെന്നും സുരക്ഷാ കാരണങ്ങളില്‍ അത് മാറ്റണമെന്നുള്ള നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു.
മാറാട് സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടും അത്തരം റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു പിന്നീട് സൂരജ് ശ്രമിച്ചത്.
വന്‍ തോതില്‍ ആയുധശേഖരണം നടക്കുന്നതായും അടിയന്തരമായി റെയ്ഡ് നടത്തണമെന്നും യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏത് പ്രദേശത്താണ് ആയുധം സൂക്ഷിച്ചതെന്നതടക്കമുള്ള സൈറ്റ് പ്ലാന്‍ സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാറാട് സംഘര്‍ഷം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് മാറാട് പള്ളിയില്‍ ജുമാസമയത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കി. 2003 മാര്‍ച്ച് മാസത്തിലാണ് ഈ വിവരം യോഗത്തില്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍ തീരുമാനപ്രകാരം നടന്ന കമ്മ്യൂണല്‍ ഹാര്‍മണി മീറ്റിംഗുകളില്‍ മാറാട് സംഘര്‍ഷസാധ്യത വളരെ കൂടുതല്‍ ഉള്ള സ്ഥലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ കളക്ടര്‍ സൂരജിന്റെ വര്‍ഗ്ഗീയ നിലപാടുകളെക്കുറിച്ചും രഹസ്യാന്വേഷണവിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. കളക്ടറുടെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതും അവഗണിക്കപ്പെട്ടു.
നിലവിലുണ്ടായിരുന്ന ഗുരുതരമായ സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട്, എടുത്ത നടപടികള്‍ പര്യാപ്തമല്ലെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടു നല്‍കിയെങ്കിലും ആഭ്യന്തരവകുപ്പും യുഡിഎഫ് സര്‍ക്കാരും അതും അവഗണിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എടുത്ത വിജിലന്‍സ് കേസ് പിന്നീട് സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: