കൊച്ചി: ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മന്ത്രി രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നായിരുന്നു കോടതി പറഞ്ഞത്.
മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ കെപിസിസി പ്രസിഡന്റായിരുന്നില്ലെന്നും അതിനാല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
ആര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാവുന്നതാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. 2006 ലാണ് ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: