കോട്ടയം: ജില്ലയിലെ തലയാഴം, വെച്ചൂര്‍, കുമരകം, ഐമനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ താറാവു കൃഷിക്കാര്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍. തലയാഴത്ത് ഒരു കര്‍ഷകന്റെ മാത്രം 1,500ഓളം താറാവുകള്‍ രോഗം വന്നുചത്തു. ഏറ്റവും കൂടുതല്‍ പക്ഷികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വെച്ചൂര്‍, തലയാഴം, ഐമനം പഞ്ചായത്തുകളിലെ താറാവുകളിലാണ്. കുമരകത്ത് ഇറച്ചിക്കോഴികളിലും രോഗബാധ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മൃഗസംരഭണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു കളയുന്നതിനാണ് ഇപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. ഇതിന് 75 രൂപ മുതല്‍ 175 രൂപവരെ നഷ്ടപരിഹാരവും നല്‍കും. തലയാഴം, വെച്ചൂര്‍, കുമരകം, ഐമനം തുടങ്ങിയ പഞ്ചായത്തുകളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ അഞ്ചംഗങ്ങള്‍ വീതമുള്ള ഉദ്യോഗസ്ഥ സംഘം എത്തി പക്ഷികളെ കൊല്ലുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
ദേശാടന പക്ഷികളില്‍ നിന്നാകാം താറാവടക്കമുള്ളവയിലേക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രോഗബാധ യുള്ള ഒരു പക്ഷിയില്‍ പത്തുലക്ഷത്തോളം വൈറസുകള്‍ ഉണ്ടാകും. ഈ വൈറസുകള്‍ ദേശാടന പക്ഷികളില്‍ നിന്നും ജലാശയങ്ങളില്‍ എത്തിയതുകൊണ്ടാണ് താറാവുകളില്‍ രോഗം അധികമായി ബാധിക്കാനിടയായത്.
കോഴി, താറാവ്, ഇറച്ചി ഭക്ഷിക്കുന്നവര്‍ രോഗബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മൃഗസംരഭണ വകുപ്പ് അറിയിച്ചിട്ടുള്ളത്. എഴുപതു ഡിഗ്രി ചൂടായാല്‍ ഈ വൈറസുകള്‍ നശിക്കും. അതുകൊണ്ട് ശരിയായ രീതിയില്‍ പാചകം ചെയ്ത് ഉപയോഗിക്കുന്ന ഇറച്ചി വിഭവങ്ങള്‍ വഴി രോഗം പകരുകയില്ലെന്ന് ഡോ. ബൈജു ജന്മഭൂമിയോട് പറഞ്ഞു.
കുമരകം പക്ഷിസങ്കേതത്തിന് തിരിച്ചടിയാകും
കുമരകം: പക്ഷിപ്പനി കുമരകം ടൂറിസത്തിന് തിരിച്ചടിയാകും. കുമരകം ടൂറിസ്റ്റു കേന്ദ്രത്തിലെ പക്ഷിസങ്കേതത്തിലെ പക്ഷിനിരീക്ഷകരുടെ കണ്ടെത്തലില്‍ എണ്‍പത്തിയെട്ടിനം പക്ഷികളാണ് ഇവിടുള്ളത്. ഇവയിലേറെയും പുലരുംമുമ്പ് ഇരതേടിപോകുകയും ഇരുട്ടാകുന്നതോടെ ചേക്കാറാന്‍ എത്തുകയുമാണ് പതിവ്. പക്ഷിപ്പിനിയുടെ ആശങ്കയുള്ളതിനാള് പക്ഷിസങ്കേതത്തില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ തീപ്പൊരിക്കണ്ണന്‍, നീലക്കോഴി എന്നീ ഇനങ്ങളില്‍പെട്ട പക്ഷികളെ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തി. ദേശാടനപ്പക്ഷികളില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന കണ്ടെത്തല്‍ പക്ഷിസങ്കേതത്തിലെ പക്ഷികളിലേക്കും വ്യാപിച്ചാല്‍ അത് പക്ഷിസങ്കേതത്തിന് തിരിച്ചടിയാകും. ഇവിടെയുള്ള പക്ഷിയിനങ്ങളില്‍ ഏറെയും ദേശാടനപക്ഷികളായതിനാലാണ് പക്ഷിസങ്കേതത്തിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് ഏറെ ആശങ്കയുള്ളത്.
പക്ഷിപ്പനിക്ക് പ്രതിരോധ വാക്സിന് കണ്ടുപിടിച്ചിട്ടില്ലെന്നതും ഇതിനു മുമ്പ് പക്ഷിപ്പനി ഇവിടെ സ്ഥിരീകരിച്ചിട്ടില്ലെന്നുള്ളതും മൃഗസംരഭണ വകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്തെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുടെ വൈറസുകളില്‍ എച്ച് 5, എന്‍1 വൈറസുകളാണ് മാരകമായിട്ടുള്ളത്. അവ അറിയാനുള്ള പരിശോധന നടന്നുവരുന്നു. അടുത്ത ദിവസം ഫലം ലഭിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പക്ഷിപ്പനി മാരകമണോയെന്ന് പറയാനാകൂ. സംസ്ഥാനത്ത് ഇത് ഏറെ ബാധിക്കുന്നത് കോട്ടയം ജില്ലയിലെ പലയിടങ്ങളെയും കുട്ടനാടിനെയുമായിരിക്കും. കൊയ്ത്ത് കഴിഞ്ഞ പാടശേഖരണങ്ങളിലാണ് ദേശാടനപ്പക്ഷികള്‍ ഇരതേടുന്നത്. താറാവുകളെ തീറ്റയ്ക്കിറക്കുന്നതും പാടശേഖരത്തിലാണ് കൂട്ടത്തോടെ നാടന്‍ കൊക്കുകളും ഇരണ്ട പക്ഷികളും ഇരതേടുന്നതും വിത കഴിഞ്ഞതും കൊയ്ത്തുകഴിഞ്ഞതുമായ പാടശേഖരണങ്ങളിലാണ്. ഇരതേടലിനു ശേഷം പക്ഷികളിലധികവും കവണാറ്റിന്‍കരയിലെ പക്ഷിസങ്കേതത്തിലും പാതിരാമണലിലുമാണ് ചേക്കേറുന്നത്.
പക്ഷിപ്പനിമൂലം പക്ഷിസങ്കേതത്തിലെ പക്ഷിക്കൂട്ടങ്ങള്‍ ചത്തൊടുങ്ങിയാല്‍ കുമരകം ടൂറിസത്തിന്റെ മുഖ്യ ആകര്‍ഷണമായ പക്ഷിസങ്കേതം ലോക ഭൂപടത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമാകും. ടൂറിസം മേഖലയ്ക്ക് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകും. അപൂര്‍വ്വയിനം പക്ഷികളുടെ വംശനാശവും സംഭവിക്കും. ഇത് കുമരകം ടൂറിസത്തിനും പക്ഷിസങ്കേതത്തിനും തിരിച്ചടിയാകാതിരിക്കണമെങ്കില് മൃഗസംരഭണ വകുപ്പും ആരോഗ്യ വകുപ്പും ഇവിടെ കൂടുതല്‍ നിരീക്ഷണവും മുന്‍കരുതലും എടുക്കണം.
കുമരകത്ത് കോഴിയില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു; ജനങ്ങള്‍ ഭീതിയില്‍
കുമരകം:” കുമരകത്തെ ഫാമില്‍ നിന്നുള്ള കോഴിയില്‍ നടത്തിയ ലാബ് പരിശോധനയില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു. ഇതോടെ കുമരകത്തും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ ഭീതിയിലായി. കുമരകത്തെ കോഴിഫാമില്‍ നിന്നുള്ള പരിശോധനയില്‍ എച്ച് 5 വൈറസാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പക്ഷിപ്പനി മൂലം ആയിരക്കണക്കന് താറാവുകളാണ് ചത്തൊടുങ്ങുന്നത്. ജനങ്ങളുടെ ആശങ്കയും ഭയവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പക്ഷിസഹ്കേതത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. കൂടുതല്‍ പ്രതിരോധ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: