കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സാഹിത്യ വിഭാഗം മുന്‍ മേധാവി ഇരട്ടവേതനം വാങ്ങിയതായി രേഖകള്‍. രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ഡീംഡ് യൂണിവേഴ്സിറ്റി പുറനാട്ടുകര ക്യാമ്പസില്‍ പുനര്‍നിയമനം നേടിയ ഡോ.പി.സി. മുരളിമാധവനെതിരെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സാഹിത്യ വിഭാഗം മേധാവിയും പ്രൊഫസ്സറുമായ ഡോ. പി.സി. മുരളിമാധവന് 2012 മെയ് 31 നാണ് വിരമിച്ചത്. 2013 ജൂലായ് 1 ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള പുറനാട്ടുകരയിലെ ഡീംഡ് യൂണിവേഴ്സിറ്റിയില്‍ സാഹിത്യ വിഭാഗം പ്രൊഫസ്സറായി ഇദ്ദേഹം പുനര്‍ നിയമിക്കപ്പെട്ടു. കാലടി സര്‍വകലാശാലയില്‍ നിന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങിക്കൊണ്ടിരിക്കെയാണ് പുറനാട്ടുകരയില്‍ നിയമനം നടന്നത്.
പെന്ഷന് വാങ്ങില്ല എന്ന സ്റ്റേറ്റ്മെന്റ് നല്‍കിയാണ് ഡോ. മുരളീമാധവന്‍ ഒരു വര്‍ഷത്തിലേറെയായി പുറനാട്ടുകര കാംപസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. വിരമിച്ച ജീവനക്കാര്‍ക്ക് പുനര്‍നിയമനം ലഭിച്ചാല്‍ ആദ്യ ജോലിയുടെ പെന്ഷന് തുക കുറവ് വരുത്തിയേ നിലവിലുള്ള ജോലിയുടെ ശമ്പളം സ്വീകരിക്കാവൂ എന്നാണ് സര്‍ക്കാര്‍ ചട്ടം. ഇത്തരം ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണ് ഡോ. മുരളിമാധവന് ഇരുസ്ഥാപനങ്ങളില്‍ നിന്നും അനഹര്‍മായി ആനുകൂല്യം പറ്റിയതെന്നാണ് വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. കാലടി സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ മാസംവരെ പെന്ഷന് വകയില്‍ 12,34,226 രൂപയും രാഷ്ട്രീയ സംസ്കൃത സംസ്ഥാന് സര്‍വകലാശാലയില്‍ നിന്നും 2013 ജൂലായ് 1 മുതല്‍ ശമ്പളയിനത്തില്‍ 16,94,757 രൂപയും ഡോ. മുരളീമാധവന്‍ കൈപ്പറ്റി.
രണ്ടു സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന ആനുകൂല്യങ്ങള്‍ ഒന്നിച്ച് കാണിക്കാതെ ടാക്സ് ഇനത്തില്‍ തിരിമറി നടത്തിയതായും ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ആദര്‍ശ സംസ്കൃത വിദ്യാപീഠത്തിന്റെ മാനേജിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ ഇതിനകം നീക്കിയിട്ടുണ്ട്. സര്‍ക്കാറിനെയും രണ്ടു സര്‍വകലാശാലകളെയും കബളിപ്പിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഡോ. മുരളി മാധവനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഡോ.മുരളീ മാധവനെതിരെ അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, സംസ്ഥാന വിജിലന്‍സ് ഡയരക്ടര്‍, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി, രാഷ്ട്രീയ സംസ്കൃത സംസ്ഥാന്, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: