വിജയവാഡ: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തിരിച്ചടി. ആദ്യദിവസം നടന്ന 16 ഫൈനലുകളില്‍ നാല് സ്വര്‍ണ്ണവും മൂന്ന് വെങ്കലവുമാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്.
20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പി.യു. ചിത്ര, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ അശ്വതി ബിനു, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്തലണില്‍ അപര്‍ണ്ണ റോയി എന്നിവരാണ് കേരളത്തിന്റെ സ്വര്‍ണ്ണ ജേതാക്കള്‍.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഗായത്രി ശിവകുമാര്‍ സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 1.59 മീറ്ററിന്റെ റെക്കോര്‍ഡാണ് 1.61 മീറ്റര്‍ ചാടി ഗായത്രി തിരുത്തിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1000 മീറ്ററില്‍ ഹരിയാനയുടെ ബിയാന്ത് സിംഗും പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.
2 മിനിറ്റ് 27.87 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബിയാന്ത് സിംഗ് 2010-ല്‍ മഹാരാഷ്ട്രയുടെ മന്ദീപ് സ്ഥാപിച്ച 2 മിനിറ്റ് 31.23 സെക്കന്റിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദല്‍ഹിയുടെ രാഹുല്‍ മൂന്ന് മിനിറ്റ് 55.28 സെക്കന്റില്‍ ഓടിയെത്തി പുതിയ മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചു.
അണ്ടര്‍ പതിനെട്ട് പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ലേഖാ ഉണ്ണി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആതിര ശശി, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ട്വിങ്കിള്‍ ടോമി എന്നിവരാണ് വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: