തൃപ്പൂണിത്തുറ: വലിയ വിളക്കിന്റെ ദീപക്കാഴ്ചകള്‍ കൊണ്ട് ക്ഷേത്രം സ്വര്‍ണപ്രഭയില്‍ മുങ്ങി. ചുറ്റുവിളക്ക് മാടത്തിലും തട്ടുവിളക്കുകളിലും കിഴക്കേ നടയിലെ വലിയ ദീപസ്തംഭത്തിലും ദീപങ്ങള്‍ തെളിഞ്ഞു. ചുറ്റമ്പലത്തിന് ചുറ്റുമുള്ള പതിനായിരക്കണക്കിന് ദീപങ്ങളും മിഴി തുറന്നതോടെ ക്ഷേത്രം ദീപപ്രഭയില്‍ ആറാടുന്ന ഉത്സവക്കാഴ്ച ഭക്തി സാന്ദ്രമായി.
പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടുകൂടിയുള്ള ശീവേലിയില്‍ 15 ഗജവീരന്മാര് അണിനിരന്നു. ദീപക്കാഴ്ചകാണുവാനും പൂര്‍ണത്രയീശന്റെ അനുഗ്രഹം നേടുവാനും ക്ഷേത്രത്തിനകത്തും പുറത്തും ജനസാഗരമായിരുന്നു. ഭഗവാന്റെ സ്വര്‍ണക്കുടത്തില്‍ പതിനായിരക്കണക്കിനു ഭക്തര്‍ കാണിക്ക അര്‍പ്പിച്ചു.
മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, പഞ്ചാരിമേളം എന്നിവയും വലിയവിളക്കിന് മിഴിവേകി. വലിയവിളക്കിന്റെ ഭാഗമായി പ്രത്യേക പരിഷവാദ്യവും നടന്നു. തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം എന്നിവയാണ് പരിഷവാദ്യത്തില്‍ അണിരത്തിയത്. ചോറ്റാനിക്കര സുരേന്ദ്രമാരാര്‍ , ഉദയനാപുരം ഹരി തുടങ്ങിയവര്‍ പരിഷവാദ്യത്തിന് നേതൃത്വംനല്കി. രാത്രി വിളക്കിനെഴുന്നള്ളിപ്പിനും പതിനഞ്ച് ഗജവീരന്മാര് അണിനിരന്നു.
ആറാട്ടോടുകൂടി സന്താനഗോപാലമൂര്‍ത്തിയായ പൂര്‍ണത്രയീശന്റെ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വകീട്ട് പഞ്ചാരിമേളത്തോടു കൂടി നടക്കുന്ന ഭഗവാന്റെ കാഴ്ചശീവേലിയില്‍ പതിനഞ്ച് ഗജവീരന്മാര് അണിനിരക്കും. തന്ത്രി പുലിയന്നൂര്‍ അനുജന് നാരായണന് നമ്പൂതിരിയുടെയും മേല്‍ശാന്തി രമേശന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് പൂര്‍ണത്രയീശന്റെ ആറാട്ട്. ദേവന്റെ ചൈതന്യം കൊടിമരത്തില്‍ നിന്നും തിടമ്പില്‍ ആവാഹിച്ചശേഷം ആനയെ പൂജിച്ച് (വാഹന പൂജ) തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ച് പൂര്‍ണത്രയീശന്റെ നടയില്‍ നിന്നും പറയെടുത്താണ് ആറാട്ടിനു പുറപ്പെടുന്നത്.
ക്ഷേത്ര സന്നിധിമുതല് ചക്കന്‍കുളങ്ങര ശിവക്ഷേത്രം വരെ പഞ്ചവാദ്യമേളത്തോടുകൂടിയാണ് പറയെടുക്കാന്‍ പുറപ്പെടുന്നത്. ചക്കംകുളങ്ങര ശിവക്ഷേത്രക്കുളത്തില്‍ 11.30നാണ് ഭഗവാന്റെ ആറാട്ട്. അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പൂര്ണത്രയീശന് ആറാട്ടിനു പുറപ്പെടുന്നത്. ചക്കന്‍കുളങ്ങര ശിവ ക്ഷേത്ര കുളത്തില്‍ ഭഗവാനെ നീരാടിക്കുകയും പാല്പായസം നിവേദിക്കുകയും ചെയ്യും.
തിരിച്ചത്തിയതിനുശേഷം തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനില്‍ കാണിക്ക സമര്‍പ്പണവും നടക്കും. കൊടിക്കല്‍ പറ നിറച്ചതിനുശേഷം കുട്ടി എഴുന്നള്ളിപ്പോടെ പൂര്‍ണത്രയീശന്റെ വൃശ്ചികോത്സവത്തിന് കൊടിയിറങ്ങും. ഉത്സവലഹരിയില്‍ മുഴുകിയ എട്ടുനാളുകള്‍ ആനേ്രപമികളുടെയും മേളപ്രേമികളുടെയും പ്രിയപ്പെട്ട ഉത്സവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: