കൊച്ചി: അട്ടപ്പാടിയില്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ശിശുമരണങ്ങളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പരിഷ്കൃത സമൂഹമാണ് ആദിവാസികളുടെ ജീവിതശൈലി മാറ്റിമറിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ യഥാസമയം ഇവരിലെത്തുന്നില്ല. ഇവരുടെ ക്ഷേമപ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. ആദിവാസികളുടെ ആവാസരീതിക്ക് ചേരാത്ത കെട്ടിടങ്ങളാണ് സര്‍ക്കാര്‍ അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.
ആദിവാസി കുട്ടികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അട്ടപ്പാടിയിലെ ശിശുമരണം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നും ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു.
കോട്ടത്തറ ആദിവാസി ആശുപത്രി, അഗളി ആശുപത്രി എന്നിവിടങ്ങളില്‍ ആവശ്യമായ മരുന്നോ ഓക്സിജന്‍ സിലിണ്ടറോ കാര്യക്ഷമമായ ആംബുലന്‍സ് സേവനമോ ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: