ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്ത കേസില്‍ അഞ്ച് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സംഘം ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ കഞ്ഞിക്കുഴി മേഖല ജോയിന്റ് സെക്രട്ടറിയുമായ ലതീഷ് ബി. ചന്ദ്രന് ഒന്നാം പ്രതിയും സിപിഎം കണ്ണര്‍കാട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍കമ്മറ്റി അംഗവുമായ പി.സാബു രണ്ടാം പ്രതിയും ഡിവൈഎഫ്ഐ നേതാക്കളായ ദീപു (36), രാജേഷ് രാജന് (37), പ്രമോദ് (31) എന്നിവരെ മറ്റു പ്രതികളുമാക്കിയാണ് ക്രൈം ബ്രാഞ്ച് എസ്പി: ആര്.കെ. ജയരാജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടുമുമ്പ് കായിപ്പുറത്ത് ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ മുഹമ്മ നോര്‍ത്ത് ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി തണ്ണീര്‍മുക്കം തെക്ക് ചാരമംഗലം വെളിംപറമ്പ് വീട്ടില്‍ അജയ്(22),ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയംഗം ചാരംപറമ്പ് കണ്ടത്തില്‍ വീട്ടില്‍ അഖില്‍ (26) ശീനാഥ്, സന്ദീപ്, സുധേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുസംഭവങ്ങളിലും ഒന്നാംപ്രതി ലതീഷാണ്. നിലവില്‍ ഈയാള് അടക്കമുള്ള പ്രതികള്‍ ഒളിവിലാണെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2013 ഒക്ടോബര്‍ 30ന് ലതീഷിന്റെ വീട്ടിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പിറ്റേന്ന് പുലര്‍ച്ചെയാണ് ഇന്ദിരാഗാന്ധി പ്രതിമയും കൃഷ്ണപിള്ള സ്മാരകവും തകര്‍ക്കപ്പെട്ടത്.
ഇന്ദിരാഗാന്ധിയുടെ സ്മാരകം തകര്ത്തതിനുപകരമായി കോണ്‍ഗ്രസുകാര്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം.
വിമതനീക്കം നടന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയിലെ തര്‍ക്കങ്ങളും ലോക്സഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. വിഎസ്- ഐസക്ക് പക്ഷക്കാരാണ് ഇപ്പോള്‍ പ്രതിപട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: