തിരൂര്‍ (മലപ്പുറം): ക്ലാസ്മുറികളില്‍ പുതിയ അറിവുകള്‍ അവരുടെ കണ്ണു വിടര്‍ത്തുമായിരുന്നു, അത്ഭുതംകൊണ്ട്. എന്നാല്‍, അവര്‍ ഒരുക്കുന്ന കണ്ടുപിടുത്തങ്ങളുടെ അതിശയക്കാഴ്ചകളിലൂടെ യുവപ്രതിഭകള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണിവിടെ. നമ്മുടെ ശാസ്ത്രലോകം വളരുകയാണെന്നതിന് ഇവിടം സാക്ഷി.
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ പ്രദര്‍ശന നഗരി ഉണര്‍ന്നതോടെ ഭാഷയുടെ പിതാവിന്റെ നാട് ശാസ്ത്രലോകത്തേക്ക് കണ്‍തുറന്നു. ഗണിതവും സാമൂഹ്യശാസ്ത്രവും, വിവരസാങ്കേതിക വിദ്യയും വിസ്മയം തൂവുകയാണിവിടെ. കുഞ്ഞന്‍ ബുദ്ധിയിലുദിച്ച വമ്പന്‍ ചിന്തകളും ആശയങ്ങളും രൂപം കൊള്കെ ഇവര്‍ നാളത്തെ നാടിന്നഭിമാനമാകുമെന്ന വിശ്വാസം നമ്മില്‍ ഉറപ്പിക്കുകയാണ്.
ഇന്നലെ രാവിലെ പ്രധാനവേദിയായ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം തയ്യാറാക്കിയ ശാസ്ത്രീയ പരീക്ഷണം പ്രദര്‍ശിപ്പിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും അപ്പീലുകളുടെ എണ്ണം കൂടുന്നത് പ്രശ്നമാകുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതികള്‍ വിധിനിര്‍ണ്ണയം നടത്തുന്ന രീതി അനാരോഗ്യകരമായ പ്രവണതയാണ്, മന്ത്രി പറഞ്ഞു.
സംഘാടകസമിതി ചെയര്മാന് സി. മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സി.വി. രാമന് സ്മാരക ഉപന്യാസ രചനാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രോത്സവ ലോഗോ രൂപകല്പന ചെയ്ത ശശികലക്ക് ഡിപിഐ ഇന്‍ ചാര്‍ജ്ജ് എല്‍. രാജന് ഉപഹാരം നല്കി.
എംഎല്‍എമാരായ അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ.എന്‍. ഷംസുദ്ദീന്, അബ്ദുറഹിമാന് രണ്ടത്താണി, പി. ഉബൈദുള്ള. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുനിസിപ്പല്‍ ചെയര്ചേഴ്സണ് സഫിയ ടീച്ചര്‍, വൈസ് ചെയര്മാന് രാമന്‍കുട്ടി, ജില്ലാപഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ഡിഡിഇ ടി.കെ ജയന്തി, ബിജെപി ദേശീയ സമിതി അംഗം കെ. ജനചന്ദ്രന് മാസ്റ്റര്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് വിവിധ വേദികളിലായി പ്രദര്‍ശനവും തത്സമയ മത്സരങ്ങളും തിരൂര്‍ തുഞ്ചന്‍പറമ്പിലെ വേദിയില്‍ ഇന്ന് എച്ച്എസ് വിഭാഗം നാടക മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: