അട്ടപ്പാടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അത് ആദിവാസി സമൂഹത്തിന്റെ ദൈന്യതയും ദാരിദ്ര്യവും ബാലമരണങ്ങളും അനാവൃതമാക്കുന്ന വാര്ത്തകളിലൂടെയാണെന്നത് ഖേദകരമാണ്.
2012-13 കാലയളവില്‍ നാല്പ്പത്തിനാലോളം നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അട്ടപ്പാടി ഊരുകളില്‍ ഇപ്പോഴും ശിശുമരണങ്ങള്‍ ഒരു തുടര്‍ക്കഥയായി തീരുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനവും ലജ്ജാകരവുമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടപ്പാടി പ്രോജക്ടിനായി കോടികള്‍ ചെലവഴിച്ചിട്ടും അതിന്റെ ഗുണഫലങ്ങളൊന്നും ഇനിയും ആദിവാസി ഊരുകളിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അവിടെനിന്ന് അനുദിനം വന്നുകൊണ്ടിരിക്കുന്ന ദുരന്തവാര്‍ത്തകള്‍. രോഗവും പട്ടിണിയും പോഷകാഹാരക്കുറവുംമൂലമുള്ള ശിശുമരണങ്ങളാണ് അട്ടപ്പാടിയെ അപ്പാടെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്നത്. ഊരുകളിലെ മുതിര്‍ന്നവരുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നുള്ള ചിത്രങ്ങളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളം, ഭക്ഷണം, മരുന്ന് എന്നിവക്കുപോലും ഗതിയില്ലാതെ രോഗഗ്രസ്തരും ശയ്യാവലംബികളുമായി നരകജീവിതം നയിക്കുകയാണ് അവരില്‍ പലരും ഇന്ന്. സംസ്ഥാനത്ത് പട്ടികവര്‍ഗ ക്ഷേമത്തിനായി സ്വസമുദായത്തില്‍ നിന്ന് ഒരു മന്ത്രിയും പരിവാരങ്ങളും പദ്ധതിയും പ്രഖ്യാപിച്ച് നാടുനീളെ ഓടി നടക്കുമ്പോഴാണ് ആദിവാസികള്‍ക്ക് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടപ്പാടിയില്‍ നിഷ്ക്രിയമാണെന്ന് വിളിച്ചോതുന്നതാണ് അട്ടപ്പാടിയുടെ ഇന്നത്തെ ദയനീയ മുഖം. ഐടിടിപി (ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോഗ്രാം) പോലുള്ള വലിയ പദ്ധതികള്‍ വന്നിട്ടും കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഊരുകളിലിനിയുമെത്തിയിട്ടില്ലെന്നത് ഇത്തരം പദ്ധതികള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ഒരുപറ്റം രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും തടിച്ച് കൊഴുത്തതല്ലാതെ അട്ടപ്പാടി പ്രോജക്ടുകൊണ്ട് അവിടുത്തെ ആദിവാസികള്‍ക്ക് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല എന്നതാണ് സത്യം.
തക്കസമയത്ത് ചികിത്സ ലഭിക്കാതിരുന്നതും ഗതാഗത സൗകര്യത്തിന്റെ അഭാവവുമാണ് ഇപ്പോഴത്തെ ശിശുമരണ കാരണമെന്ന് പരക്കെ സമ്മതിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് അവിടെ.
ഇത്തരം സാഹചര്യങ്ങളില്‍ ഊരുകളില്‍ അല്‍പ്പമെങ്കിലും സഹായമെത്തിക്കാന്‍ കഴിയുന്ന ആദിവാസി പ്രമോട്ടര്‍മാരെ ആവശ്യത്തിന് നിയമിക്കാനോ അവരുടെ തുച്ഛമായ വേതനം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനോ സര്‍ക്കാരിന് കഴിയുന്നുമില്ല.
ആദിവാസി പ്രമോട്ടര്‍മാര്‍ക്കുള്ള വേതനം നാലായിരം രൂപയില്‍ നിന്ന് എണ്ണായിരം രൂപയാക്കാനുള്ള തീരുമാനത്തിന് ഇപ്പോള്‍ തടസ്സംനില്‍ക്കുന്നത് നമ്മുടെ ധനവകുപ്പ് തന്നെയാണന്നറിയുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇരുപതിനായിരം അധിക തസ്തികകള്‍ സൃഷ്ടിക്കുകയും മുപ്പതിനായിരത്തിലധികം അധികംതസ്തിക തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിസ്ഥാന വര്‍ഗത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ അവഗണന തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
മേല്‍പ്പറഞ്ഞ ദുരിതങ്ങളും പ്രശ്നങ്ങളും അട്ടപ്പാടിയിലെ ആദിവാസികളുടേത് മാത്രമല്ലിന്ന്. കേരളത്തിലെ നാലരലക്ഷത്തോളം വരുന്ന ആദിവാസി ഗോത്രങ്ങളിന്ന് അവരുടെ നിലനില്‍പ്പിനായുള്ള ജീവന്മരണ പോരാട്ടത്തിലാണ്. ചെങ്ങറ ഭൂസമരങ്ങളും നില്പ്പുസമരങ്ങളുമെല്ലാം അതിന്റെ പരിച്ഛേദം മാത്രം. നില്‍പ്പുസമരം ഇപ്പോള്‍ നാല് മാസം പിന്നിട്ടിരിക്കുകയാണ്. പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വഴിപാടുപോലെ ഈ സമരത്തെ പിന്തുണക്കാന്‍ തയ്യാറായെങ്കിലും ഇതൊരു ജനകീയ സമരമായി ഇനിയും മാറിയിട്ടില്ല.
വോട്ടിന്റെ എണ്ണവും സമുദായ ശക്തിയും കാണിച്ച് മാധ്യമങ്ങളെയോ അധികാര കേന്ദ്രങ്ങളെയോ സ്വാധീനിക്കാന്‍ മാത്രം സാമര്‍ത്ഥ്യവും അതിബുദ്ധിയും ആദിവാസികള്ക്കില്ലാതെ പോയി. സംഘടനാ ദൗര്‍ബല്യവും നേതൃത്വത്തിന്റെ പിടിപ്പുകേടും മറ്റ് പ്രശ്നങ്ങളാണ്.
മുത്തങ്ങ സമരം അതിനായി സ്വീകരിച്ച രീതികൊണ്ട് വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ആ സമരം ആദിവാസി സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. കേരളത്തിന്റെ പൊതുമനഃസാക്ഷിയും അവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍, ഇന്ന് ആദിവാസി ഗോത്ര മഹാസഭയുടെ ശക്തി ക്ഷയിക്കുകയും ജാനുവിന്റെ പോരാട്ടവീര്യം ചോര്‍ന്നുപോകുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ മാത്രം ഈ സമരത്തെ തീവ്രതരമാക്കാന്‍ അവര്‍ക്കിനിയും കഴിഞ്ഞിട്ടുമില്ല.
1975 ല്‍ കേരള നിയമസഭ പാസ്സാക്കിയ (ഭൂമി കൈമാറ്റവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലും)ആദിവാസി സംരക്ഷണ നിയമം അവരുടെ സ്വയം സംരക്ഷണത്തിന് ശക്തമായ നിയനിര്മാണമായിരുന്നെങ്കിലും അത് നടപ്പിലാക്കുന്ന കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഇതുസംബന്ധിച്ച് ചട്ടങ്ങള്‍ രൂപീകരിച്ചത് തന്നെ 1986 ല്‍ ആയിരുന്നു. ഇതിനായി നീണ്ട പത്തുവര്ഷങ്ങള് വേണ്ടിവന്നു എന്നത് ഇക്കാര്യത്തില്‍ മുന്നണികളുടെ ആത്മാര്‍ത്ഥത എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു. 1960 മുതല്‍ 1982 വരെയുള്ള ആദിവാസി ഭൂമി കൈമാറ്റം മുന്‍കാല പ്രാബല്യത്തോടെ അസാധുവാക്കുന്ന ഈ നിയമം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
ക്രയവിക്രയത്തിലൂടെയും അല്ലാതെയും തട്ടിയെടുത്ത ആദിവാസിഭൂമി അവര്‍ക്ക് തന്നെ മടക്കിക്കൊടുക്കാന്‍ പര്യാപ്തമായിരുന്ന നിയമത്തില്‍ നിയമലംഘകര്‍ക്ക് തക്ക ശിക്ഷകൂടി ഉറപ്പാക്കിയിരുന്നു. 1982 ല്‍ നിയമം നടപ്പാക്കാനെന്ന പേരില്‍ ചില നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായെങ്കിലും ഭൂമി നഷ്ടപ്പെട്ടവരില്നിന്നും ലഭിച്ച എണ്ണായിരം പരാതികളില്‍ പിന്നീട് ഒരു തീരുമാനവുമുണ്ടായില്ല. ഭരണ പ്രതിപക്ഷ ഭാഗത്തുനിന്ന് നിയമത്തിനെതിരായുണ്ടായ പടയൊരുക്കം തന്നെയായിരുന്നു പ്രധാന തടസ്സം. നിയമം നടപ്പിലാക്കാതെ നീട്ടിവെക്കല്‍ തന്ത്രമാണ് പിന്നീട് ഇരുസര്‍ക്കാരുകളും സ്വീകരിച്ചത്. 1988 ല്‍ ഒരു സ്വകാര്യ ഹര്‍ജിയെത്തുടര്‍ന്ന് കേരള ഹൈക്കോടതി ആദിവാസികളുടെ ഭൂമി കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകണമെന്ന നിര്‍ദ്ദേശം നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ തന്നെയാണ് മെനഞ്ഞത്.
1995 ല്‍ നിയമം നടപ്പിലാക്കുന്നതിന് മുന്‍കൂര്‍ പ്രാബല്യമാണ് തടസ്സമെന്നും നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇരുപതും മുപ്പതും വര്‍ഷങ്ങളായി ഭൂമി കൈവശംവെച്ചുകൊണ്ടിരിക്കുന്നവരെ ഒഴിപ്പിക്കണമെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആന്റണി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കൊണ്ടുവന്ന ഓര്‍ഡിനന്‍സിലൂടെ കൈവശ കൃഷിക്കാര്‍ക്ക് (കയ്യേറ്റക്കാര്‍ക്ക്) സംരക്ഷണവും ആദിവാസികള്‍ക്ക് പകരം ഭൂമിയും നല്‍കാനുള്ള അഴകൊഴമ്പന്‍ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരേക്കര്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്കാന് ഗവണ്മെന്റിന്റെ പക്കല്‍ ഭൂമിയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ആദിവാസികള്‍ക്ക് തുച്ഛമായ ഭൂമി നല്കി കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംശയിച്ച അന്നത്തെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും അത് തിരിച്ചയക്കുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് പുതിയ ഭേദഗതികളോടെ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പുതിയ ബില്‍പ്രകാരം ഒരു ഹെക്ടര്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അത്രയും ഭൂമി നല്‍കുമെന്നും അതില്‍ കൂടുതല്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ഹെക്ടറും ബാക്കിവരുന്ന ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരവും നല്‍കുമെന്നും വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 25000 രൂപയും വാഗ്ദാനം ചെയ്തു. കൂടാതെ കൈവശപ്പെടുത്തിയ ആദിവാസി ഭൂമിയില്‍ ഒരേക്കറില്‍ കൂടുതലുള്ള ഭൂമിയുടെ വിസ്തൃതി നിശ്ചയിച്ച് വില നിര്‍ണയിക്കുമെന്നും ഇങ്ങനെ ലഭിക്കുന്ന തുക ആദിവാസിക്ഷേമത്തിനായി വിനിയോഗിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തു.
മൂലനിയമത്തിലെ മുന്‍കാല പ്രാബല്യം പാടെ ഒഴിവാക്കി 1986 ജനുവരിക്കുശേഷമേ പുതിയ നിയമവും ചട്ടവും നിലവില്‍ വരികയുള്ളൂവെന്നും അതായത് 1986 ന് മുമ്പ് നഷ്ടപ്പെട്ട ആദിവാസി ഭൂമികള്ക്കൊന്നും ബില്ലിന്റെ നിയമപരിരക്ഷ നല്‍കില്ലെന്നും വ്യക്തമാക്കുകയുണ്ടായി. പിന്നീട് 1996 ല്‍ പാസ്സാക്കിയ നിയമത്തില്‍ 1995 ഡിസംബര്‍ 31 വരെ ഭൂമി വിട്ടുകിട്ടാന്‍ നല്കിയ അപേക്ഷകളില്‍ മാത്രമേ ബദല്‍ ഭൂമി നല്‍കുള്ളൂ എന്നും സര്‍ക്കാര്‍ പറയുകയുണ്ടായി.
കേരളത്തിലെ ആദിവാസികളെ മുഴുവന്‍ പുനരധിവസിപ്പിക്കാനായി ഏതാണ്ട് മുപ്പതിനായിരം ഏക്കര്‍ ഭൂമിയെങ്കിലും ഇപ്പോള്‍ ആവശ്യമാണെന്ന് പറയുന്നു. എന്നാല്‍ ഇതിന്റെ അഞ്ചുശതമാനം ഭൂമി പോലും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ബാക്കിവരുന്ന ഭൂമി എവിടെനിന്ന് എന്ന ചോദ്യത്തിനും സര്‍ക്കാരിന് വ്യക്തമായ ഉത്തരം നല്കാന് കഴിയുന്നില്ല.
മുത്തങ്ങ സമരത്തിനുശേഷം ആന്റണിയും ഉമ്മന്‍ചാണ്ടിയും അച്യുതാനന്ദനും വാഗ്ദാനങ്ങളിലൂടെ വലിയ പ്രതീക്ഷകളാണ് ആദിവാസി സമൂഹത്തിന് നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാനായി കയ്യേറ്റക്കാരെ ഒഴിപ്പിക്കാനൊ പകരം ഭൂമി കണ്ടെത്താനോ അവര്‍ നാളിതുവരെ ഒന്നും ചെയ്തില്ല. ശരിക്കും പറഞ്ഞാല്‍ രണ്ടുമുന്നണികളും ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. ഭരണഘടനയുടെ അഞ്ചും ആറും ഷെഡ്യൂളുകള്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവരുടെ ആവാസവ്യവസ്ഥകളില്‍ പൂര്‍ണസ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നല്‍കുകയും 1996 ലെ പെസ നിയമം (പഞ്ചായത്ത് രാജ് ആക്ട് എക്സ്റ്റന്‍സ് ടു ഷെഡ്യൂള്‍) ഊരൂകൂട്ടങ്ങള്ക്ക് കാട്, മണ്ണ്, ജലം, വ്യവഹാരം എന്നിവയുടെ കാര്യങ്ങളില്‍ പരിപൂര്‍ണ നിയന്ത്രണമുറപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഈ നീതി നിഷേധമെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാരുടെ കരിനിയമങ്ങള്‍ക്കെതിരെ പോരാടിയ ചരിത്രമുള്ളവരാണ് ഭാരതത്തിലെ ആദിവാസികള്‍. ബ്രിട്ടീഷുകാര്‍ക്കുപോലും ഈ സമുദായത്തെ പൂര്‍ണമായി അടിച്ചമര്‍ത്താനായില്ല. എന്നാല്‍, സ്വതന്ത്ര ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തിലെ ആദിവാസികളിന്ന് ഒരു തുണ്ട് ഭൂമിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കുമായി ജനാധിപത്യ സര്‍ക്കാരുകളോട് യാചിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള പല അവകാശങ്ങളും കേരളത്തില്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പട്ടികവര്‍ഗ ഭൂമി ഷെഡ്യൂള്‍ ചെയ്യുന്നത് സംബന്ധിച്ച് 1960 ല്‍ ആര്.ശങ്കറിന്റെ കാലത്ത് തുടങ്ങിയ ഈ നീതി നിഷേധം 1996 ല്‍ ‘പെസ’ നിയമം വന്ന ഘട്ടത്തിലും ഇവിടെ ആവര്‍ത്തിക്കുകയാണുണ്ടായത്.
കേരളത്തിലെ ആദിവാസികള്‍ വ്യത്യസ്തരാണെന്നും അധഃസ്ഥിതരല്ലെന്നുമാണ് ഭാഷ്യം. അതായത് 15-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ആദിമവര്ഗമായ റെഡ് ഇന്ത്യാക്കാരോട് യൂറോപ്യന്മാര് സ്വീകരിച്ച അതേ അധീശത്വ മനോഭാവം കാലമേറെ കഴിഞ്ഞിട്ടും അല്‍പ്പം വകഭേദത്തോടെ ജനാധിപത്യ സംവിധാനത്തില്‍ നമ്മുടെ രാജ്യത്തും തുടരുന്നുവെന്നര്‍ത്ഥം.
വനവിഭവങ്ങളുടെ സമൃദ്ധിയില്‍ പരമ്പരാഗതമായി ശീലിച്ച ജീവിതരീതി ആദിവാസികള്‍ക്ക് നഷ്ടപ്പെടുകയും മുഖ്യധാരാസമൂഹം അവര്‍ക്ക് വാഗ്ദാനം ചെയ്ത പുരോഗതിയും അതിന്റെ സദ്ഫലങ്ങളും അവര്‍ക്ക് ലഭിക്കാതെ പോകുകയുംചെയ്ത വര്‍ത്തമാനകാല ദുരന്തത്തിലാണിന്ന് കേരളത്തിലെ ആദിവാസി ജനത. രോഗവും പട്ടിണിയും ദാരിദ്ര്യവും ശൂന്യതാബോധവും അവരെയിന്ന് വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ഈ ദുഃസ്ഥിതിയില്‍ ഇനിയും അവരെ പരീക്ഷിക്കുന്നതും നീതിനിഷേധിക്കുന്നതും പരിഷ്കൃത സമൂഹത്തിനും അവരുടെ ഭരണകൂടങ്ങള്‍ക്കും ഒട്ടും ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: