ആലപ്പുഴ: താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിത്തുടങ്ങിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം എന്നു നല്കുമെന്നതു സംബന്ധിച്ച് യാതൊരു തീരുമാനവുമായില്ല. നഷ്ടപരിഹാരം കുറവാണെന്ന് കര്‍ഷകര്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഈ തുക പോലും എന്നു മുതല്‍ നല്കി തുടങ്ങുമെന്ന് വ്യക്തതയില്ല.
മുന്‍ വര്‍ഷം കുളമ്പുരോഗം ബാധിച്ച് ചത്ത കന്നുകാലികള്‍ക്കും മറ്റു രോഗങ്ങള്‍ വന്ന് ചത്ത പതിനായിരക്കണക്കിന് താറാവുകള്‍ക്കും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. നെല്ലെടുത്ത വകയിലും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് കോടികള്‍ ലഭിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ പക്ഷിപ്പനി ബാധിച്ച് ചത്തവയ്ക്കും കൊന്നു കത്തിച്ചതിനും എന്നു നഷ്ടപരിഹാരം ലഭിക്കുമെന്നാണ് താറാവു കര്‍ഷകര്‍ ചോദിക്കുന്നത് ആലപ്പുഴ ജില്ലയില്‍ മാത്രം രണ്ടു ലക്ഷത്തോളം പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അനുസരിച്ചാണെങ്കില്‍ പോലും അഞ്ചു കോടിയോളം രൂപ ഇതിന് വേണം. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ രണ്ടുകോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാര തുക അനുവദിക്കാതെ താറാവുകളെ കൊന്നൊടുക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പൊതുജനാരോഗ്യവും സാമൂഹ്യപ്രതിബദ്ധതയും മുന്‍നിര്‍ത്തിയാണ് എതിര്‍ക്കാത്തതെന്നും കര്‍ഷകര്‍ പറയുന്നു.
തങ്ങളുടെ ഗതികേട് സര്‍ക്കാര്‍ മുതലെടുക്കുകയാണെന്നും കര്‍ഷകര്‍ പരിതപിക്കുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ ആര്‍ക്ക് അപേക്ഷ നല്‍കണം, നടപടിക്രമങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുമില്ല. സര്‍ക്കാര്‍ പണം തന്ന് താറാവുകളെ വിലയ്ക്കെടുത്തായിരുന്നു കൊന്നൊടുക്കേണ്ടിയിരുന്നതെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ രണ്ടുമാസം വരെ പ്രായമായ താറാവുകള്‍ക്ക് 100 രൂപയും മുതിര്‍ന്നതിന് 200 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട്ടില്‍ രജിസ്ട്രേഷനുള്ള നാന്നൂറോളം കര്‍ഷകരും അവരെ കൂടാതെ മൂവായിരത്തോളം ചെറുകിട കര്‍ഷകരുമുണ്ട്. ബാങ്ക് വായ്പയും പലിശയ്ക്ക് പണവും എടുത്താണ് കര്‍ഷകര്‍ താറാവു കൃഷി ചെയ്യുന്നത്. ഇതുകൂടാതെ താറാവുകളെ എടുത്തു വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരുമുണ്ട്.
ഈ അവസ്ഥയില്‍ അവരുടെ കുടുംബവും പട്ടിണിയിലാവും. അവര്‍ക്ക് ധനസഹായം നല്‍കുകയും സൗജന്യ റേഷന്‍ അനുവദിക്കുകയും ചെയ്യണമെന്നും ആവശ്യമുയരുന്നു. ഒരു താറാവു കുഞ്ഞിനെ വാങ്ങി വളര്‍ത്തി വലുതാക്കുമ്പോള്‍ അതിന്റെ ചെലവ് മുന്നൂറോളം രൂപ വരും. അതിനാല്‍ ഒരു താറാവിന് 300 രൂപ എന്ന നിലയ്ക്ക് നഷ്ടപരിഹാരം നല്‍കണം.
അനുബന്ധ തൊഴിലാളികള്‍ക്ക് അടിയന്തരമായി 5,000 രൂപ വീതം താത്ക്കാലിക ധനസഹായം നല്‍കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: