തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ സമരരംഗത്തിറങ്ങാനുള്ള തീരുമാനം സിപിഎം ഉപേക്ഷിച്ചു. സിപിഎം കേന്ദ്രകമ്മറ്റി അംഗത്തിന്റെ ഭാര്യയായ ഹെല്‍ത്ത് ഡയറക്ടര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വീസ് നീട്ടിനല്‍കിയതോടെയാണ് തുടങ്ങും മുന്‍പേ സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇവരെ മെഡിക്കല്‍ കേളേജിന്റെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാനും നീക്കം നടക്കുന്നുണ്ട്.
പാലക്കാട് മെഡിക്കല്‍ കോളേജിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം നേതാക്കളായ എ.കെ.ബാലന് എംഎല്‍എയും എം.ബി. രാജേഷ് എംപിയും രംഗത്തെത്തിയിരുന്നു.സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ഇത് സംബന്ധിച്ച് പത്രസമ്മേളനവും നടത്തി. എന്നാല്‍ പിന്നീട് സിപിഎം പൊടുന്നനെ പിന്മാറുകയായിരുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂടിയായ എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലക്ക് ആരോഗ്യവകുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വീസ് നീട്ടി നല്‍കിയതാണ് ഇതിനു കാരണമെന്ന് ആക്ഷേപമുണ്ട്.
ഹെല്‍ത്ത് ഡയറക്ടറായ ജമീലക്ക് രണ്ട് തവണയായി ഒരുവര്‍ഷത്തെ സര്‍വ്വീസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീട്ടി നല്കി. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സ്പെഷ്യല്‍ ഓഫീസറായി ജമീലയെ നിയമിക്കാമെന്ന ഉറപ്പും സിപിഎം നേതൃത്വത്തിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് ആരോപണങ്ങള്‍. പാലക്കാട് ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റ് സമരത്തിന് വ്യക്തമായ തെളിവു കൂടിയാണ് ഈ ഒത്തുകളിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആദ്യമായി ആരംഭിച്ച പാലക്കാട് മെഡിക്കല്‍ കോളേജ് അഴിമതിയുടെ കൂത്തരങ്ങായി മാറുമ്പോഴും സിപിഎം മൗനം പാലിക്കുന്നത് അഡ്ജസ്റ്റ്മെന്റ് മൂലമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും 250 കോടി ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ പട്ടിജാതി വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ചെയര്‍മാനും സ്ഥലം എംഎല്‍എ ഷാഫി പറമ്പില്‍ അംഗവുമായി സൊസൈറ്റി രൂപീകരിച്ച് ഭരണം കൈമാറുകയായിരുന്നു.
പിഎസ്സിയെ ഒഴിവാക്കി സൊസൈറ്റി നടത്തിയ നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് അരങ്ങേറിയത്. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച മെഡിക്കല്‍ കോളേജിലെ നിയമനത്തില്‍ അവര്‍ തഴയപ്പെട്ടപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ലഭിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണച്ചുമതല സര്‍ക്കാര്‍ ഏജന്‍സികളെയോ പൊതുമേഖലാ സ്ഥാപനങ്ങളെയോ ആണ് ഏല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെയാണ് പാലക്കാട്ട് നിര്‍മാമണം ഏല്‍പ്പിച്ചത്. ഇതിലും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടക്കുമ്പോഴും സിപിഎം മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: