ശ്രീനഗര്‍: കാശ്മീരിലെ ജനങ്ങള്‍ വെടിയുണ്ടയെ ത്യജിച്ച് ബാലറ്റിന്റെ ശക്തി പ്രകടിപ്പിച്ചിരിക്കുകയാണെന്ന് ഉദ്ധംപൂര്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണെത്തുന്ന ദൂരത്തോളം ജനങ്ങള്‍ റാലിയില്‍ അണിനിരന്നിരിക്കുന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപാവലി ആഘോഷം ഉപേക്ഷിച്ച് പ്രളയത്തിനിരയായ കാശ്മീരികളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് പറഞ്ഞതില്‍ രാഷ്ട്രീയമില്ല. താന്‍ ഇവിടെ വന്നിരിക്കുന്നത് വികസനമന്ത്രവുമായാണ്. അത് കാശ്മീരികളുടെ കണ്ണീരു തുടയ്ക്കാന്‍ ഉപകരിക്കും. ഇക്കാരണത്താലാണ് ഇവിടത്തെ സര്‍ക്കാരും പ്രതിപക്ഷവും തന്നെ വിമര്‍ശിക്കുന്നത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന ചൂഷണത്തെ താന്‍ അവസാനിപ്പിക്കും. അത് കോണ്‍ഗ്രസായാലും നാഷണല്‍ കോണ്‍ഫറന്‍സ് ആയാലും പിഡിപി ആയാലും ശരി. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ അനുവദിച്ചാല്‍ അത് ഇവിടെ എത്തുമ്പോള്‍ 15 പൈസയായി കുറയുമെന്ന് പറഞ്ഞത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. ബാക്കി 85 പൈസ് എവിടെ പോയി ? തന്റെ സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ 30 വര്‍ഷം വികസനത്തിന് വേണ്ടി ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യാത്തത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വികസനമല്ലാതെ മറ്റൊരു പരിഹാരവുമില്ല. ജമ്മുവില്‍ നിന്ന് കാശ്മീരിലേക്ക് റെയില്‍വെയെ കൊണ്ടുവരണമെന്ന എ.ബി. വാജ്പേയിയുടെ സ്വപ്നം തന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: