തിരുവനന്തപുരം: ഭരണമുന്നണി വന്‍ നേട്ടമായി കൊട്ടിഘോഷിക്കുന്ന മദ്യനയം നേതാക്കളെ പല തട്ടിലാക്കി. മദ്യനയത്തെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ കോണ്‍ഗ്രസില്‍ മാത്രമല്ല ഘടക കക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
എല്ലാ പാര്‍ട്ടികളിലെയും അണികളും ആശയക്കുഴപ്പത്തിലാണ്. വിഷയം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും സജീവ പരിഗണനയിലായതോടെ ഇനി എന്ത് എന്ന സംശയം ബലപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരും ദുശ്ശാഠ്യങ്ങളുമാണ് പെട്ടെന്ന് ഒരു മദ്യനയം തട്ടിക്കൂട്ടാന്‍ പ്രേരിപ്പിച്ചത്. അതാകട്ടെ കോടതി നിര്‍ദ്ദേശാനുസരണം പൂട്ടിയ 418 ബാറുകള്‍ തുറക്കുന്ന കാര്യത്തിലും. തര്‍ക്കം മൂത്തപ്പോഴാണ് 312 ബാറുകള്‍ പൂട്ടാനും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ നിലനിര്‍ത്താനും തീരുമാനമെടുത്തത്. 10 വര്‍ഷത്തോടെ പൂര്‍ണ്ണ മദ്യനിരോധനവും പ്രഖ്യാപിച്ചു. അതാണിപ്പോള്‍ പുതിയ വ്യവഹാരത്തിലും എത്തിപ്പെട്ടത്.
ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഹൈക്കോടതിയില്‍ വീണ്ടും വിചാരണയ്ക്കെത്തുമ്പോഴും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നില്ല. പകരം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബിലിനാണ് നറുക്ക് വീണത്. ഇക്കഴിഞ്ഞ 12ന് ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി തള്ളി.
സപ്തംബര്‍ 30 വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാറുകളനുവദിക്കുന്നതിലെന്തിന് വിവേചനമെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി പോലും നല്കാന് സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് ബാര്‍ ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇതിനിടയിലാണ് ബാറില്ലെങ്കില്‍ വിനോദ സഞ്ചാര വ്യവസായം തകരുമെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നുമുള്ള പ്രചാരണവും വന്നത്. ഈ പ്രചാരണം കൂടിയായപ്പോള്‍ മദ്യ വിരോധികളില്‍ ആശങ്ക സൃഷ്ടിക്കുന്നത് സ്വാഭാവികം. മാത്രമല്ല മദ്യ നിരോധനം അനിവാര്യമാണെന്ന് വാദിച്ചിരുന്ന ചില ക്രൈസ്തവ സഭാ മേധാവികളും സര്‍ക്കാര്‍ ധൃതി കാട്ടി എന്ന വിമര്‍ശനം നടത്തി. എന്തായാലും ഇതെല്ലാം നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വരാന്‍ ഇടയാക്കി.
മദ്യനയം സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് വി.എം. സുധീരന് വിശദീകരിക്കേണ്ടി വന്നു. മദ്യപിക്കാനല്ല വിദേശികള്‍ കേരളത്തില്‍ വരുന്നത്. മദ്യനിരോധനം കൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതുന്നില്ല. മദ്യനിരോധനം പ്രഖ്യാപിച്ചതിന് ശേഷം അതിനെതിരെ ഉയരുന്ന വാദങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ബാറുകള്‍ പൂട്ടുന്നതിനെ എതിര്‍ത്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സുധീരന് വിമര്‍ശിച്ചു. ശ്രീനാരായണ ധര്‍മം പാലിക്കാന്‍ കടപ്പെട്ടവര്‍ തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് സുധീരന് ആക്ഷേപിച്ചു.
മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടുതട്ടിലാണെന്ന് കോണ്‍ഗ്രസ് നേതാവായ വി.ഡി. സതീശന് സാക്ഷ്യപ്പെടുത്തുന്നു. ഈ പോക്ക് ദൗര്‍ഭാഗ്യകരമാണ്. കെപിസിസി പറയുന്നത് പൊതുനയമാണ്.
മദ്യനയത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും സതീശന് അഭിപ്രായമുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.എം. ഹസനും രംഗത്ത് വന്നു. ഈ അഭിപ്രായം തന്നെയാണ് മന്ത്രി ബാബുവിനുമുള്ളത്. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണമെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളി ധനമന്ത്രി കെ.എം. മാണി പ്രസ്താവനയിറക്കിയിരുന്നു.
മദ്യനയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മാണി ആവര്‍ത്തിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിയമനനിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രിക്ക് വീണ്ടും വിശദീകരിക്കേണ്ടി വന്നു.
മദ്യനയത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മന്ത്രി ഷിബുബേബി ജോണും ആര്. ബാലകൃഷ്ണപിള്ളയും നേരത്തെ രംഗത്ത് വന്നിരുന്നു. ആരു പറയുന്നതാണ് ശരി, എന്താണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാതെ ജനങ്ങളെ ഇരുട്ടില്‍ തപ്പാന്‍ തള്ളി വിട്ടിരിക്കുകയാണ് മന്ത്രിമാരും നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: