കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന നവംബര്‍ 30ലെ റാലി തടയാന്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കഠിന പ്രയത്നം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. ഉദ്ദേശിച്ച സ്ഥലത്ത് തന്നെ നടക്കുന്ന റാലി ജനങ്ങളുടെ വിജയമായിരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ പറഞ്ഞു.
അമിത് ഷായുടെ റാലി തടയാന്‍ മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും നിരവധി നീച തന്ത്രങ്ങള്‍ പ്രയോഗിച്ചു. എന്നാല്‍ അതെല്ലാം പരാജയപ്പെടുകയായിരുന്നു. കോടതി വിധി അതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും റാലി തടയാനുള്ള സന്നാഹങ്ങളുമായി രംഗത്തെത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു, സിന്‍ഹ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ റാലി സുഗമമായി നടക്കാനും ദേശീയ അധ്യക്ഷന്‍ അമിത് ഷാ 30ന് നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി രണ്ട് നിരീക്ഷകരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിക്കുകയും ചെയ്തു.
ബുദ്ധിജീവികളെ അണിനിരത്തി തൃണമൂല്‍ ഘോഷയാത്ര നടത്തിയതിനെയും സിന്‍ഹ വിമര്‍ശിച്ചു. ഡിസംബര്‍ 2ന് ശാരദാ തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും എതിര് ഘോഷയാത്ര നടത്തുമെന്ന് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: