കോട്ടയം: കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയു ടെ സ്മാരകം തകര്‍ക്കാനിടയായ സാഹചര്യത്തില്‍ സിപിഎം നേതൃത്വം അണികളോടും പൊതുസമൂഹത്തോടും മാപ്പുപറയാന്‍ തയ്യാറാകണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന് ആവശ്യപ്പെട്ടു. ജനപക്ഷയാത്രയുമായി കോട്ടയത്ത് എത്തിയ കെപിസിസി പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ത്തതിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രത്യയശാസ്ത്രപരമായും വര്‍ഗ്ഗപരമായും പ്രശ്നങ്ങളുയര്ത്തിയിരുന്ന സിപിഎമ്മിലിപ്പോള് വിഭാഗീയത മാത്രമേയുള്ളൂ. സ്ഥാപക നേതാവിന്റെ സ്മാരകം തകര്‍ക്കുന്ന നടപടിവരെ അത് എത്തിനില്‍ക്കുന്നു. സ്ഥാ പക നേതാവിന്റെ സ്മാരകം തകര്‍ത്തിട്ടും ഇത്രയും കാലം വേണ്ട രീതിയില്‍ സിപിഎം നേതൃത്വം പ്രതികരിക്കാത്തതെന്തുകൊണ്ടാണ്. പാര്‍ട്ടി തലത്തില്‍ ഗൗരവമായ അന്വേഷണം നടത്തിയില്ലേയെന്ന ചോദ്യവും അവശേഷിക്കുന്നു. അണികള്‍ക്ക് നേതൃത്വത്തില്‍ അവിശ്വാസം തോന്നിത്തുടങ്ങുന്ന പ്രതിസന്ധി വന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനപക്ഷയാത്രയില്‍ രാഷ്ട്രീയം പറയുന്നില്ലെന്നും, വെറും യാത്രയാണെന്നുമുള്ള കെ. മുരളീധരന്റെ പരാമര്‍ശത്തിന്- പങ്കെടുക്കാത്തവര്‍ എവിടെയെങ്കിലുമിരുന്ന് അഭിപ്രായം പറയുന്നതില്‍ കാര്യമില്ല. അപ്രസക്തമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് സമയം കളയുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു സുധീരന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: