ആലപ്പുഴ: സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നുവെന്നതും നെല്‍കൃഷിയും മാത്രമല്ല, കുട്ടനാടിനെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയതില്‍ ഇവിടുത്തെ മാത്രമായ താറാവ് വിഭവങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ പക്ഷിപ്പനിയെ തുടര്‍ന്ന് ഇന്ന് കുട്ടനാട് താറാവുകളുടെ ശവപ്പറമ്പായി മാറി.
പാടശേഖരങ്ങള്‍ ചത്ത താറാവുകളാല് നിറഞ്ഞു. രോഗമില്ലാത്തവയെ കഴുത്ത് ഞെരിച്ചും തല്ലിയും കൊല്ലുന്നു. ഇവറ്റകളെ കൂട്ടിയിട്ട് കത്തിക്കുന്ന ചുടുകാടായി കുട്ടനാടും പരിസര പ്രദേശങ്ങളും മാറിക്കഴിഞ്ഞു. താറാവ് വിഭവങ്ങളുമായുള്ള കുട്ടനാടന്‍ ബ്രാന്‍ഡിന് പെരുമയേറെയാണ്. എന്നാല്‍ അതൊക്കെ ഓര്‍മ്മയിലേക്ക് മറയുമോയെന്ന ആശങ്കയാണിവടെയുള്ളത്.
രണ്ട് ലക്ഷത്തിലേറെ താറാവുകളെയാണ് കൊന്നൊടുക്കേണ്ടത്. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതോടെ താറാവിന് കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കാനുള്ള സാദ്ധ്യതകളും ഇല്ലാതാകും. പരമ്പരാഗതമായി കോഴിയെ അടവച്ച് വിരിയിക്കുന്നതും, ഹാച്ചറികളില്‍ അടവയ്ക്കുന്നതുമൊക്കെ നിര്‍ത്തിവച്ചു. സാധാരണ വൃശ്ചികം,ധനു,മകരം,കുംഭം,ചിങ്ങം മാസങ്ങളിലാണ് താറാവുകളെ പരമ്പരാഗതമായി അടവച്ച് വിരിയിക്കുന്നത്.
ഇത്തരത്തില്‍ പരമ്പരാഗതമായി വിരിയിക്കുന്നവയ്ക്ക് രോഗബാധയേല്‍ക്കാനുള്ള സാദ്ധ്യത കൂടുതലായതിനാലാണ് നിര്‍ത്തിവച്ചത്. ഇതോടെ കുട്ടനാടന്‍ താറാവുകള്‍ക്ക് വംശനാശ ഭീഷണിയും ഉയര്‍ന്നു കഴിഞ്ഞു. വിദേശസഞ്ചാരികള്‍ക്കും ആഭ്യന്തര സഞ്ചാരികള്‍ക്കും ഒരു പോലെ താത്പ്പര്യമുള്ളതാണ് കുട്ടനാട്ടിലെ വിഭവങ്ങള്‍.
ഹൗസ്ബോട്ടിലും റിസോര്‍ട്ടുകളിലും തങ്ങുന്നവരും കുട്ടനാട് വഴി കടന്നുപോകുന്ന വാഹന യാത്രക്കാരും ധാരാളമായി കുട്ടനാടന്‍ താറാവ് വിഭവങ്ങളുടെ രുചി നുകരാനെത്താറുണ്ട്. ഇതൊക്കെ വിസ്മൃതിയിലേക്ക് ഒതുങ്ങുമോയെന്ന ആശങ്കയാണ് ജനങ്ങളില്‍ നിന്നും ഉയരുന്നത്.
കുട്ടനാടന്‍ സൗന്ദര്യക്കാഴ്ചകളിലും താറാവുകള്‍ പ്രധാന ഘടകമാണ്. പതിനായിരക്കണക്കിന് താറാവുകള്‍ ഒന്നിച്ച് പോകുന്നതിന്റെ ദൃശ്യഭംഗി സിനിമകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും നിരവധി തവണ ലോകം കണ്ട് ആസ്വദിച്ചിട്ടുണ്ട്.
കുട്ടനാട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് പച്ചപ്പ് നിറഞ്ഞ പാടശേഖരങ്ങളും താറാവിന് കൂട്ടങ്ങളുമൊക്കെയാണ്. എന്നാല്‍ ഇന്ന് കുട്ടനാട്ടില്‍ നിറയുന്നത് താറാവുകളെ കൂട്ടിയിട്ട് കത്തിക്കുന്ന ഗന്ധവും താറാവുകള്‍ പിടഞ്ഞു ചാകുന്ന സങ്കടക്കാഴ്ചകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: