തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍നിന്നും ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയെ മാറ്റി നിര്‍ത്തണമെന്നു സിപിഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്. ജനങ്ങള്‍ക്കുമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിച്ച നികുതി ഓര്‍ഡിനന്‍സുകള്‍ ഉടന്‍ റദ്ദാക്കണമെന്നും ദിവാകരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുതരമായ ബാര്‍കോഴ അഴിമതിയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയുമായി നിയമസഭാ സമ്മേളനത്തില്‍ മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാക്കി, അമിത നികുതിഭാരം അടിച്ചേല്‍പ്പിച്ച മാണി ധനമന്ത്രിയെന്ന നിലയില്‍ പരാജയമാണ്. അതിനാല്‍ മാണിയെ ഒഴിവാക്കി നിയമസഭ ചേരുന്നതിനു വേണ്ട നടപടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈക്കൊള്ളണം. അല്ലാതെ സഭ സുഗമമായി നടത്താന്‍ അനുവദിക്കില്ലെന്നും ദിവാകരന് പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ ഏകദേശം 1600 കോടി രൂപയുടെ പുതിയ നികുതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണു കുടിവെള്ളത്തിനും, ഭൂമിക്കും, രജിസ്ട്രേഷനും മറ്റും വീണ്ടും നികുതി വര്‍ധിപ്പിച്ചത്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയാല്‍ സംസ്ഥാനത്ത് 1800 കോടി രൂപയുടെ വരുമാനക്കമ്മിയുണ്ടാകുമെന്ന് പറഞ്ഞാണു കുടിവെള്ളത്തിനു നികുതി ഉയര്‍ത്തിയത്.
എന്നാല്‍ മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ എന്നകാര്യത്തില്‍ പോലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും കോടിക്കണക്കായ സെയില്‍ ടാക്സ് പിരിച്ചെടുക്കുവാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അടിക്കടി വായ്പ എടുത്തും, ഓവര്‍ ഡ്രാഫ്റ്റു വഴിയും, ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയും ധനകാര്യമന്ത്രി കേരളത്തെ കബളിപ്പിക്കുകയാണെന്നും ദിവാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: