തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കൈയേറിയതടക്കം 62,600 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവ്. ഹാരിസന്റേതടക്കമുള്ള അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ ഒന്നരവര്‍ഷം മുമ്പ് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ എംജി രാജമാണിക്യം ഐഎഎസാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കേരളത്തിലെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചാല്‍ രണ്ട് മാസത്തിനകം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കൈയേറ്റ ഭൂമി ഏറ്റെടുക്കാന്‍ അധികാരമുണ്ട്.
കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ കൈയേറ്റം സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചശേഷം കൈയേറ്റക്കാരുടെ വാദവും കേട്ടശേഷമാണ് സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഓഫീസറുടെ പ്രവര്‍ത്തനത്തിന്റെ പലഘട്ടങ്ങളിലും ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം ഉറപ്പാക്കുകയും അതിനുശേഷം നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞ് രണ്ട് മാസത്തിനകം കൈയേറ്റ ഭൂമികള്‍ ഏറ്റെടുക്കാം. എന്നാല്‍ ഉത്തരവ് ബാധിക്കുന്നവര്‍ക്ക് അപ്പീല്‍നല്‍കാന്‍ ഒരു മാസം സാവകാശം അനുവദിക്കണമെന്നുകൂടി കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശമുണ്ടായിരുന്നതടക്കം ഹാരിസണും മററുള്ളവരും കൈയേറിയ ഭൂമിയും മറ്റുള്ളവര്‍ക്ക് മറിച്ചുവിറ്റ ഭൂമിയുമടക്കം 62,600 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കണ്ടെത്തിയത്. ഇതില്‍ ഹാരിസണില്‍ നിന്നും കെ.പി. യോഹന്നാന് വാങ്ങിയ 2265 ഏക്കര്‍ ഭൂമിയും പെടും.
ഹാരിസണ്‍ കൈയേറിയ ഭൂമി മാത്രം 40000ത്തോളം ഏക്കര്‍ വരും. 1947 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് അടക്കമുള്ള സുപ്രധാന നിയമങ്ങളും കോടതി വിധികളും രേഖകളും പരിശോധിച്ചശേഷമാണ് സ്പെഷ്യല്‍ ഓഫീസര്‍ 250 പേജുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ ഭൂമി കൈയേറ്റങ്ങള്‍ തിരികെ പിടിക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: