തിരുവനന്തപുരം: സിപിഐയിലെ വിഭാഗീയത പൂര്‍ണമായും മറനീക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ രൂക്ഷമായ ഭിന്നതയാണ് പുറത്തായത്.
സി.കെ. ചന്ദ്രപ്പന് അന്തരിച്ച സമയത്ത് പുതിയ പാര്‍ട്ടി സെക്രട്ടറിയെ കണ്ടെത്തുന്നതു മുതല്‍ അഡ്ജസ്റ്റ്മെന്റ് സമരത്തിന്റെ പേരില്‍ വരെയും വിഭാഗീയത പൊങ്ങി. സി. ദിവാകരനും പന്ന്യന്‍ രവീന്ദ്രനും രണ്ടു തട്ടിലായെന്നുറപ്പിച്ചാണ് അണികള്‍ പ്രവര്‍ത്തിക്കുന്നത്.
അഡ്ജസ്റ്റ്മെന്റ് സമരം പന്ന്യന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സി. ദിവാകരന് പറഞ്ഞതാണ് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. സെക്രട്ടറി വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍ പാര്‍ട്ടി നിലപാട് ആര് പറയും. ഈ നില തുടര്‍ന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പുതന്നെ സിപിഐയില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് അണികള്‍ പറയുന്നത്.
പന്ന്യന്‍ രവീന്ദ്രന് പറഞ്ഞ അഡ്ജസ്റ്റ്മെന്റ് സമരം എന്താണെന്ന് തനിക്കറിയില്ലെന്നാണ് സി. ദിവാകരന് പറയുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ഇടപെടലുകളെയാണ് പന്ന്യന്‍ അഡ്ജസ്റ്റ്മെന്റ് എന്നുദ്ദേശിച്ചത്. പരസ്പരം രക്ഷിക്കുന്ന സമരങ്ങള്‍. പലകാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനു വേണ്ടി മാത്രമുള്ള സമരങ്ങള്‍. ഇതിന് സിപിഐയെ കിട്ടില്ലെന്നാണ് പന്ന്യന്‍ ഉദ്ദേശിച്ചതെങ്കിലും സി. ദിവാകരന് അതു സമ്മതിക്കില്ല.
അത്തരം അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ നടന്നിട്ടില്ലെന്നു അദ്ദേഹം പറയുന്നു. നേതാക്കള്‍ ഒരു വഴിക്കും പാര്‍ട്ടി സെക്രട്ടറി വേറൊരു വഴിക്കുമാണ്. ബാക്കി പാര്‍ട്ടിക്കാരെ രണ്ടു ഗ്രൂപ്പുകളും വീതിച്ചെടുക്കുകയും ചെയ്യും. പിന്നെ പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങള്‍ പിടിച്ചടക്കലാണ് പണി. സി. ദിവാകരന് പണ്ടേ പന്ന്യന്‍ ഗ്രൂപ്പിനോട് ദേഷ്യമുണ്ട്. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് അവസാന നിമിഷം വരെയും പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്ന് സി. ദിവാകരന്റേതാണ്. പിന്നെ കാനം രാജേന്ദ്രന്, കെ.ഇ. ഇസ്മയില്‍ എന്നിവരുടേതും.
പാര്‍ട്ടിയിലെ ഏക ബുദ്ധിക്കാരന്, കാര്‍ക്കശ്യക്കാരന്‍ നേതാവ് എന്നൊക്കെയുള്ള വിശേഷണം സി. ദിവാകരന് സ്വന്തം. പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയില്‍ ഇരിക്കാന്‍ പോലും കഴിയുന്നത് തന്റെ ഈ സ്വഭാവം കൊണ്ടാണെന്ന് ദിവാകരനറിയാം. പാവമായിരുന്നെങ്കില്‍ എന്നേ രക്തസാക്ഷിയാകുമായിരുന്നു. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പന്ന്യന്‍ കടന്നു വന്നതുതന്നെ പാര്‍ട്ടിയിലെ ശക്തരെ അശക്തരാക്കാന് വേണ്ടിയുള്ള അടവായിരുന്നു.
ഈ നീക്കത്തില്‍ അശക്തനായത് സി. ദിവാകരനായിരുന്നു. അന്ന് അംഗീകരിക്കപ്പെടാതെ പോയതില്‍ ദിവാകരന് ദേഷ്യം തോന്നുന്നത് സ്വാഭാവികം. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കോഴ വിവാദത്തില്‍ സി. ദിവാകരന് പങ്കെടുത്തിരുന്നുവെന്നുള്ള വാദം. ഇതില്‍ തരംതാഴ്ത്തലടക്കമുള്ള പ്രക്രിയയ്ക്കു വിധേയമാക്കി പാര്‍ട്ടിയില്‍ തന്നെ തേജോവധം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: