തിരുവനന്തപുരം: കരിമണല്‍ ഖനനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കരിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാനാവില്ലെന്നാണ് വ്യവസായ വകുപ്പിന്റെ സമീപനം. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ പൊതു നിലപാടിനനുസരിച്ചായിരിക്കും വ്യവസായ വകുപ്പ് നിലപാട് സ്വീകരിക്കുക.
അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ വ്യവസായ വകുപ്പ് തുടങ്ങി. മുന്നോടിയായി ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ-സംയുക്ത മേഖലയില്‍ ഖനനത്തിനായി നല്കിയ 29 അപേക്ഷകള്‍ പരിഗണിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഖനനം കേന്ദ്ര വിഷയമായതിനാല്‍, സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം പരിമിതമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇവ ചോദ്യം ചെയ്തുകൊണ്ടാവും അപ്പീല്‍ നല്‍കുക. ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നല്‍കാനാകില്ലെന്ന് കേരളം വാദം ഉന്നയിക്കും.
കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെക്കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ചയാണ് ശരിവച്ചത്. 2008ലെ ദേശീയ ഖനന നിയമത്തിന് അനുസൃതമായി സംസ്ഥാനത്ത് കരിമണല്‍ ഖനനത്തിന് 2009 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മേഖലയെ ഒഴിവാക്കിയത് നിലനില്‍ക്കില്ലെന്നും കേന്ദ്ര നയമാണ് നിലനില്‍ക്കുകയെന്നും ഹൈക്കോടതി സര്‍ക്കാറിന്റെ ഹര്‍ജി തള്ളി വ്യക്തമാക്കിയിരുന്നു.
അതേ സമയം ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കുന്നതില് കാലതാസമമുണ്ടായതിനെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന് എംഎല്‍എ രംഗത്തുവന്നു. അപ്പീല്‍ നല്കാന് കാലതാമസമുണ്ടായത് ഖേദകരമാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ നല്കുന്നതില് അഡ്വക്കേറ്റ് ജനറലിനും ഓഫീസിനും വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: