കോട്ടയം: നീരയുടെ ഉത്പാദനവും ഹൈടെക് കൃഷി സമ്പ്രദായങ്ങളും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച 17-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും സമാപന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിന് ഏത് വിട്ടുവീഴ്ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.എസ് രക്ഷാധികാരി മാര്‍ മാത്യു മുലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന മോട്ടോര്‍ വകുപ്പുമായി സഹകരിച്ച് കെഎസ്എസ്എസ് നടപ്പിലാക്കുന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ് പദ്ധതിയുടെ താക്കോല്‍ ദാന നിര്‍വ്വഹണ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും, സി.ഇ.ഒ യുമായ വി.ജി മാത്യു നിര്‍വ്വഹിച്ചു.
ജോയി അബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, കെഎസ്എസ്എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്, പി.എം ഫിലിപ്പ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ്സ് ത്യേസ്യാമ്മ മാത്യു, റോയി ജേക്കബ്, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ് പദ്ധതിയുടെ ഫഌഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെയാണ് മേള നടത്തപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: