പാലക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് കഴിഞ്ഞ പത്തുവര്‍ഷക്കാലം ചെലവാക്കിയ ഫണ്ടിനെക്കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികളുടെ പട്ടികജാതിഫണ്ട് കൊള്ളയടിക്കുകയാണ് ഇടതു-വലതു മുന്നണി ഭരണത്തില്‍ നടന്നിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയിലാണ്. പട്ടികജാതിഫണ്ട് ഉപയോഗിച്ച് ആരംഭിച്ച മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണം. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 250 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: