മട്ടാഞ്ചേരി: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗമായ ലതീഷിനെ സംരക്ഷിച്ചവരെ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം ആരംഭിച്ചതായി സൂചന.
സംഭവത്തിന് ശേഷം കൊച്ചിയിലേക്ക് കടന്ന ലതീഷിന് അഭയം നല്‍കിയത് പള്ളുരുത്തിയിലെയും കൊച്ചി ഏരിയയിലെ പനയപ്പിള്ളി ലോക്കല്‍ കമ്മിറ്റിയിലേയും ചില നേതാക്കളാണെന്നാണ് ലഭിച്ച സൂചന. പനയപ്പിള്ളി ലോക്കല്‍ അതിര്‍ത്തിയിലെ ലക്ഷ്മി ആശുപത്രിയിലായിരുന്നു ലതീഷ് പിആര്ഓയി ജോലി ചെയ്തിരുന്നത്. ഇവിടെ ജോലി തരപ്പെടുത്തിക്കൊടുത്തത് കൊച്ചി, പള്ളുരുത്തി ഏരിയയിലെ ചില നേതാക്കളെന്നാണ് പറയപ്പെടുന്നു.
വി.എസ്. പക്ഷത്തിന് വ്യക്തമായ മേല്‍കയ്യുള്ള ഏരിയി കമ്മറ്റികളാണ് പള്ളുരുത്തിയും കൊച്ചിയും. അതു കൊണ്ട് തന്നെയാണ് ലതീഷിന് ഇവിടെ അഭയം നല്‍കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലായിരുന്നയാള് അത്രയൊന്നും അറിയപ്പെടാത്ത് സാധാരണ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ ചര്‍ച്ച നടന്നിരുന്നു. പനയപ്പിള്ളി ലോക്കല്‍ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നും പിണറായി പക്ഷക്കാരനായ ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.
സംഭവത്തില്‍ പള്ളുരുത്തി, കൊച്ചി ഏരിയയിലെ നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്നതാണ് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുന്നത്. സ്മാരകം തകര്‍ത്തതില്‍ നടന്ന ഗൂഢാലോചനയിലും പള്ളുരുത്തി, കൊച്ചി ഏരിയയിലെ വി.എസ്. പക്ഷനേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ലതീഷ് ആശുപത്രയില്‍ നിന്ന് ജോലി ഉപേക്ഷിച്ചതും ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് പോയ ഇയാള്‍ കൊച്ചിയില്‍ തന്നെയുള്ള ഒരു നേതാവിന്റെ സംരക്ഷണയില്‍ കഴിയുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്.
ലതീഷിനെ സംരക്ഷിച്ച നേതാക്കള്‍ക്കെതിരെ വ്യക്തമായി തെളിവുകള്‍ ലഭിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി തലത്തിലുള്ള രഹസ്യാന്വേഷണം വളരെ കൃത്യതയോടെയാണത്രെ മുന്നോട്ട് പോകുന്നത്. സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഇത് ഒരു വലിയ പൊട്ടിത്തെറിയിലേക്ക് പോയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: