കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ഗ്രേഡ് പ്രമോഷന് തസ്തിക നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം തത്വത്തില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്ന് എസ്റ്റാബ്ലിഷ്മെന്റ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.
നിലവിലെ ബോര്‍ഡ് വന്ന ശേഷം ആദ്യമായാണ് ഒരുദിവസം നീണ്ട യോഗം നടന്നത്. കാലത്ത് പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്. ബോര്‍ഡിന്റെ ബജറ്റും യോഗം അംഗീകരിച്ചു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോര്‍ഡ് യോഗങ്ങള്‍ ബഹളത്തില്‍ കലാശിക്കുകയായിരുന്നു. വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും സ്ഥിരമായിരുന്നു. വിവാദങ്ങളെല്ലാം എല്ലാമാസങ്ങളിലും യോഗം കൃത്യമായി നടന്നത്. ബോര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് മഞ്ഞുരുകുത്തുടങ്ങിയെന്നാണ് സംഭവം തെളിയിക്കുന്നത്.
ഡിസംബര്‍ 15 ന് ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞ് കമ്മീഷണര്‍ മാതൃ ഓഫീസിലേക്ക് പോകുന്നതിന് താല്പര്യപ്പെട്ടിരുന്നു. കുത്തഴിഞ്ഞ ഭരണത്തില്‍ മനംനൊന്താണ് അദ്ദേഹം തിരികെപ്പോകുവാന്‍ ആഗ്രഹിച്ചത്. ബോര്‍ഡംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് അദ്ദേഹം ദേവസ്വം സെക്രട്ടറിക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് സെക്രട്ടറി തെളിവെടുപ്പ് നടത്തുകയും ചെയ്തു. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു പകരം ഭരണസ്തംഭനമായിരുന്നു പലരുടെയും ലക്ഷ്യം. ഇതുമൂലം സാധാരണ ജീവനക്കാര്‍ക്കു പുറമെ ശാന്തി, കഴകം, അടിച്ചുതളി വിഭാഗത്തില്‍പ്പെട്ടവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് ജീവനക്കാരുടെ ക്ഷേമവും ക്ഷേത്രഭരണവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന താല്‍പ്പര്യപ്രകാരമാണ് കമ്മീഷണര്‍ ദേവസ്വം സെക്രട്ടറിക്ക് കത്തുനല്‍കിയെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ ശ്രമിച്ചത്. ദേവസ്വം സെക്രട്ടറി തെളിവെടുപ്പ് നടത്തിയപ്പോള്‍ ഇരുകൂട്ടരും തങ്ങളുടെ ഭാഗങ്ങള്‍ അദ്ദേഹത്തിനുമുമ്പില്‍ വിശദമായി അവതരിപ്പിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ആര് ആര്‍ക്ക് കീഴടങ്ങും എന്നതിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നു.തന്റെ കത്തില്‍ എന്തെങ്കിലും പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനുള്ള സാഹചര്യം ഉടലെടുത്തത്.
ബോര്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോഴും കുത്തഴിഞ്ഞ അവസ്ഥയാണ്. കേസുകള്ക്കുമേല് കേസുള്ള കല്ലേക്കുളങ്ങര ഹേമാംബിക സംസ്കൃത ഹൈസ്കൂളിന്റെ സ്ഥിതി ഏറെ ശോചനീയമാണ്. സ്കൂള്‍ ബോര്‍ഡില്‍നിന്നും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കാച്ചാംകുറിശ്ശി സ്കൂളും മുനികുടം എല്‍ബിഎസ് സ്കൂളും തകര്‍ച്ചയുടെ വക്കിലാണ്. അഡ്വ.ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന കാലയളവിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത്. അതിനുശേഷം ഒരു ഉദ്യോഗസ്ഥനും ഇവിടം സന്ദര്‍ശിക്കുകയൊ പരിശോധന നടത്തുകയൊ ചെയ്തിട്ടില്ല. ഏതെങ്കിലും ഏരിയാ കമ്മറ്റിയേയൊ ഭരണത്തിന്റെ ചുമതല നല്കുകയാണെങ്കില് ഇവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: