കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തും. അയ്മനത്തിന്റെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ യുവനേതാവ് പ്രമോദ് തങ്കച്ചനെയാണ് ഇടതുകോട്ട പിടിക്കാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്ത ഈ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന് തള്ളിയതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രനായി മത്സരിപ്പിക്കുകയാണ് യുഡിഎഫ്.
എല്‍ഡിഎഫ് സ്ഥാനാര്ത്ഥിമറ്റൊരു വാര്ഡില്പ്പെട്ടയാളാണ്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുകയാണ്. ഗ്രൂപ്പുവഴക്ക് മൂലം ഭരണം സ്തംഭനാവസ്ഥയിലാണ്. തെരുവുവിളക്ക് കത്താത്തതും കുടിവെള്ളദൗര്‍ലഭ്യവും കര്‍ഷകവിരുദ്ധ നിലപാടും മൂലം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുണ്ടായിസത്തിലൂടെ മറ്റ് മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും വിറപ്പിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മെമ്പറുടെ അംഗത്വം 2013 ജനുവരി മുതല്‍ മെയ് വരെ തുടര്‍ച്ചയായി കമ്മറ്റികളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് റദ്ദാകേണ്ടതായിരുന്നു.
എന്നാല്‍ മിനിറ്റ്സ് ബുക്കിലെ പ്രസ്തുത പേജ് കീറിക്കളഞ്ഞതായി കാണപ്പെട്ടതിനാല്‍ കോടതി അയോഗ്യത കല്പിക്കുന്നതില് നിന്നും വിലക്കി. കര്‍ഷകര്‍ക്ക് നല്‍കേണ്ട നെല്‍വിത്ത് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ മെമ്പര്‍മാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഭരണസമിതിയുടെ എല്ലാ അഴിമതിക്കും അക്രമത്തിനും ഒത്താശ ചെയ്യുന്ന ഇടതുപക്ഷ മെമ്പര്‍മാര്‍ക്കെതിരെ ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രമോദ് തങ്കച്ചന്റെ വരവിലൂടെ ശ്രദ്ധേയമാകുകയാണ്. ചിട്ടയായ പ്രവര്‍ത്തനവും വിനയാന്വിതമായ സമീപനവും പ്രമോദ് തങ്കച്ചന്റെ സ്വീകാര്യത വോട്ടര്‍മാരില്‍ മതിപ്പ് ഉളവാക്കിയിരിക്കുകയാണ്.
പ്രമോദ് തങ്കച്ചന്റെ കൊടിതോരണങ്ങളും പ്രചാരണോപാധികളും നശിപ്പിച്ചതും ഇദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്തുന്നതും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണപ്രതിപക്ഷത്തിന്റെ ഒത്തുകളിക്കും ജനവിരുദ്ധ നിലപാടിനും, ദേശീയ തലത്തിലുണ്ടായിട്ടുള്ള മാറ്റവും ഈ ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അയ്മനം പഞ്ചായത്തിലെ വോട്ടര്‍മാര്‍, പ്രത്യേകിച്ചും പതിമൂന്നാം വാര്‍ഡിലെ സമ്മതിദായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: