കൊച്ചി : കേരളത്തില്‍ ഇന്ന് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയോ അര്‍ഹമായ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നാടക കലാകാരനായ കെ. എം. ധര്മന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ‘കൊച്ചിയുടെ നാടക വഴികള്‍’ എന്ന സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957 ഇല് ‘ജീവിതം’ എന്ന നാടകാവതരണത്തോടെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് ചുവടുവച്ച തനിക്ക് ഇന്നത്തെ നാടക സമ്പ്രദായത്തോടും അഭിനേതാക്കളോടും ഉള്ള പരാതി, അവര്‍ ബുദ്ധിമുട്ടുവാന്‍ തയ്യാറല്ല എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കുന്നവര്‍ ഡയലോഗ് കാണാപാഠം പഠിച്ചു ഉരുവിടുന്നവര്‍ ആണെന്നും നാടകത്തിന്റെ ആന്തരീകസത്തയെ സ്വാംശീകരിച്ച് രംഗത്ത് അവതരിപ്പിക്കുന്നില്ല എന്നും ഗുരുസ്ഥാനീയനായ നാടക പ്രവര്ത്തകന് കെ. എം. ധര്മന് വ്യക്തമാക്കി . 45 വര്‍ഷം മുമ്പ് അവതരിപ്പിച്ച നാടകം അടുത്ത നാളുകളില്‍ പുനരവതരിപ്പിക്കുവാന്‍ ശ്രമിച്ചപ്പോഴുണ്ടായ അര്‍പ്പണ മനോഭാവത്തിന്റെ കുറവ് കണ്ടറിഞ്ഞതിനാല്‍ ആണ് താന്‍ ഇത് പറയുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
പുരാതന ഏതന്‍സില്‍ ആണ് നാടകത്തിന്റെ ഉത്ഭവം എന്നുസൂചിപ്പിച്ചു അധ്യക്ഷഭാഷണം ആരംഭിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉണ്ടായിടുള്ളതെന്ന് പറഞ്ഞു. ഇവരില്‍ പലരും കടുത്ത ദാരിദ്ര്യത്തിനെ മറികടന്നത് കല നല്കുന്ന നിസീമമായ ആനന്ദാനുഭൂതിയിലായിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നാടക കലാകാരന്മാരെ ആദരിക്കുവാന്‍ കാണിച്ച ആത്മാര്‍ഥതയെ താനേറെ വിലമതിക്കുന്നുഎന്നും അടുത്ത വര്‍ഷം പുസ്തകോത്സവത്തില്‍ ഒരു ദിവസം മുഴുവന്‍ നാടകത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കെ എം ധര്‍മനെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിക്കു വേണ്ടി ടി എം എബ്രഹാം ആദരിച്ചു.
സംഗീത നാടക അക്കാദമി വൈസ് പ്രസിഡണ്ട് ടി.എം. എബ്രഹാം , നാടക പ്രവര്ത്തകന് ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ ടി കെ പ്രഫുല്ലചന്ദ്രന് സ്വാഗതവും ലിജി ഭരത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഛത്തീസ്ഗഡില്‍ നിന്നും എത്തിച്ചേര്‍ന്ന കലാകാരന്മാരുടെ സാംസ്കാരിക പരിപാടി അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: