ഭുവനേശ്വര്‍: ആണവായുധ ശേഷിയുള്ള അഗ്നി 4 മിസൈല്‍ ഭാരതം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തു നിന്ന് വിക്ഷേപിച്ച മിസൈലിന്റെ ദൂര പരിധി 4000 കിലോമീറ്ററാണ്. ഇത് നാലാം തവണയാണ് അഗ്നി 4 മിസൈല്‍ പരീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം ജനുവരി 20ന് ഒഡീഷ തീരത്തു നിന്ന് നടത്തിയ മൂന്നാം പരീക്ഷണവും വിജയകരമായിരുന്നു.
ഇന്ന് രാവിലെ 10.20നായിരുന്നു പരീക്ഷണാര്‍ഥം വിക്ഷേപണത്തറയില്‍ നിന്ന് മിസൈല്‍ പരീക്ഷിച്ചത്. പ്രത്യേകം രൂപീകരിച്ച സ്ട്രേറ്റജിക് ഫോഴ്സ് കമാന്റ് നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് ഡിആര്‍ഡിഒയുടെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്റര്‍ഫെയ്സിന്റെ ഡയറക്ടര്‍ രവികുമാര്‍ ഗുപ്ത പറഞ്ഞു.
ആധുനികവത്കരിച്ച ഭൂതല മിസൈലില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ അതിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് ഏറെ അനുയോജ്യമാണ്. ഇതിന്റെ അടുത്ത തലമുറയില്പ്പെട്ടതിന് ആകാശത്തില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ ഗതിക്കുണ്ടാകുന്ന തടസ്സങ്ങള്‍ സ്വയം നീക്കാനുള്ള സംവിധാനമുണ്ടാകും.
4000 ഡിഗ്രി സെന്റിഗ്രേഡ് ചൂട് വരെ താങ്ങാനുള്ള ശേഷി മിസൈലിന്റെ ആവരണത്തിനുണ്ട്. മിസൈല്‍ തൊടുത്തു കഴിഞ്ഞാല്‍ പുറത്തെ ചൂട് വര്‍ധിക്കുമ്പോഴും ഉള്ളില്‍ 50 ഡിഗ്രി സെന്റിഗ്രേഡ് ആയി ചൂട് നിലനിര്‍ത്താനുള്ള സംവിധാനവുമുണ്ട്. ഒഡീഷ തീരത്തെ റഡാര്‍ സംവിധാനത്തില്‍ മിസൈലിന്റെ വിജയകരമായ കുതിപ്പ് രേഖപ്പെടുത്തി. ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ഭാരത നാവികസേനയുടെ രണ്ടു കപ്പലുകള്‍ മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചത് വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. അഗ്നി 4 ഭാരതത്തിന്റെ പ്രതിരോധ സേനയ്ക്ക് ശക്തമായ മുതല്‍ക്കൂട്ടായിരിക്കുമെന്നും ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: