തിരുവനന്തപുരം: ബാര്‍കോഴ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച ഉപക്ഷേപം സിപിഎം അട്ടിമറിച്ചു. കെ.എം. മാണിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കി കേസെടുക്കണമെന്നായിരുന്നു വിഎസിന്റെ ഉപക്ഷേപം.
ഡോ. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വി എസ് മാണിക്കെതിരെ രംഗത്ത് വന്നത്. നിയമസഭയില്‍ ശൂന്യവേള ആരംഭിച്ച ഉടനെ വിഎസിന്റെ ഉപക്ഷേപം വന്നു. മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടിക്ക് ശേഷം സംസാരിക്കാനെഴുനേറ്റ വിഎസിന് മൈക്ക് നല്കാന് സ്പീക്കര്‍ തയ്യാറായില്ല.
തൊട്ടടുത്ത നിമിഷം വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തെ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് കുതിച്ചു. ഡയസില്‍ കയറിയാല്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചിട്ടും ശിവന്‍കുട്ടിയും സംഘവും കസേര പിടിച്ച് കുലുക്കി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. അത് സംഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇരുപക്ഷത്തെയും കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും യോജിപ്പിലെത്താനായില്ല. പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പ്രതിപക്ഷം വഴങ്ങിയില്ല. ഒന്നര മണിക്കൂറിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ അച്ചടക്ക ലംഘനത്തിന് അഞ്ച് പേര്‍ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു.
വി. ശിവന്‍കുട്ടിയെ ഒരു ദിവസത്തേക്ക് സസ്പെന്റ് ചെയ്യുന്നതായും നാല് പേര്‍ക്കെതിരെ താക്കീത് നല്‍കുന്നതായും സ്പീക്കര്‍ പ്രഖ്യാപിച്ചു. ശിവന്‍കുട്ടിയോടൊപ്പം സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം മുഴക്കിയ എം.എല്‍.എമാരായ ബാബു എം പാലിശ്ശേരി, പി. ശ്രീരാമകൃഷ്ണന്, ആര്. രാജേഷ്, ടി.വി. രാജേഷ് എന്നിവര്‍ക്കാണ് താക്കീത് നല്‍കിയത്. അതോടെ വിഎസ് ഉന്നയിച്ച വിഷയം മുങ്ങി.
സ്പീക്കറുടെ നടപടി ഏകപക്ഷീയമാണെന്നും സര്‍ക്കാരിനെ സഹായിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്നുമാരോപിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതോടെ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. നടപടികള്‍ സിപിഎം അട്ടിമറിച്ചില്ലായിരുന്നെങ്കില്‍ കെ.എം. മാണിക്കെതിരായ നടപടിയെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമാക്കേണ്ടി വന്നേനെ. ഫലത്തില്‍ മാണിയെ രക്ഷിക്കാന്‍ സിപിഎം ഔദ്യോഗികപക്ഷം ശ്രമിച്ചു. ഈ വിഷയത്തില്‍ മറ്റ് ഘടക കക്ഷികള്‍ ‘ഞാനൊന്നുമേ അറിഞ്ഞില്ല’ എന്ന നിലപാടാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
മാണി രാജിവെച്ചില്ലെങ്കില്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ആദ്യദിവസം തന്നെ ബാര്‍കോഴ കേസ് മുക്കിയത് ചര്‍ച്ചയായിരുന്നു. സഭയിലും പ്രതിപക്ഷം അഡ്ജസ്റ്റ്മെന്റ് നടത്തുന്നു എന്ന് ഇതോടെ ജനത്തിന് ബോധ്യമായി. ഇന്നലെയും മാണിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ആവേശം കാട്ടിയിരുന്നില്ല. എന്നാല്‍ വിഎസിന്റെ ഉപക്ഷേപം മുതലാക്കി മാണിക്കെതിരെ ആഞ്ഞടിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: