കൊല്ലം: അറ്റകുറ്റപണികള്‍ നടത്തിവരുന്ന കോണ്ട്രാക്ടര്മാരുടെ മൂന്നു വര്‍ഷമായി കിട്ടാനുള്ള തുക കുടിശികയായതിനാല്‍ ജില്ലാ ജലഅതോറിറ്റി കരാറുകാര്‍ സമരത്തില്‍. ഇതോടെ കുടിവെള്ളപദ്ധതികളുടെ അറ്റകുറ്റപണികള്‍ നിലയ്ക്കുകയാണ്.
കൊല്ലം, കൊട്ടാരക്കര ഡിവിഷന് ഓഫീസുകളുടെ പരിധിയില്‍ വരുന്ന കരാറുകാരനാണ് സമരം ചെയ്യുന്നത്. കുടിവെള്ളപദ്ധതിയുടെ അറ്റകുറ്റപണികള്‍ ചെയ്ത വകയില്‍ 2011 മുതല്‍ കിട്ടാനുള്ള കുടിശികയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രണ്ട് ഡിവിഷന്റെ പരിധിയില്‍ മാത്രം അമ്പതില്പരം കരാറുകാരുണ്ട്. ഇതില്‍ കൊല്ലം ഡിവിഷന്റെ കീഴിലെ കരാറുകാര്‍ക്ക് മാത്രം രണ്ട് കോടിയില്‍പരം രൂപ കുടിശികയുണ്ട്. കൊട്ടാരക്കര ഡിവിഷന്റെ കീഴിലും കരാറുകാര്‍ക്ക് കുടിശികയാണ്.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ അടിക്കടി പൊട്ടുകയും അത് നന്നാക്കി ജലവിതരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കരാറുകാര്‍ക്കാണ് ഈ ഗതി. കഴിഞ്ഞ വേനലില്‍ വരള്‍ച്ചാ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ചും പ്ലാന്‍ ഫണ്ട് എആര്‍പി ഫണ്ട് ഉപയോഗിച്ചും ചെയ്ത പണികളുടെ ബില്ലുകളും പാസായിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.
ഈ മേഖലയില്‍ കുറഞ്ഞത് 10 കോടിരൂപയ്ക്ക് മുകളില്‍ കുടിശിക വരുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ബില്ലുകള്‍ ഓണ്‍ലൈന്‍ പ്രകാരം സമര്‍പ്പിച്ചാല്‍ മാത്രമേ പാസ് ആകുകയുള്ളൂയെന്നായിരുന്നു ഒരു നിബന്ധന. അതനുസരിച്ച് എല്ലാ ബില്ലുകളും സമയബന്ധിതമായി 2014 ജൂണില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ നാളിതുവരെയായിട്ടും കിട്ടാനുള്ള തുക അനുവദിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: