ന്യൂദല്‍ഹി: നിരന്തരം തോല്‍ക്കുന്ന മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇതുവരെ ചെലവിട്ടത് 7 കോടിയിലധികം രൂപ. ഇതില്‍ നാലേമുക്കാല്‍ കോടി രൂപയും വക്കീലന്മാര്ക്ക് ഫീസിനത്തില്‍ നല്‍കിയതാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സര്‍ക്കാരിന് പാഴായ കോടികളുടെ വിവരങ്ങളുള്ളത്.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ പതിനഞ്ചു തവണയായി 2 കോടി 33 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വാങ്ങിയത്. മോഹന്‍ കട്ടാര്ക്ക് 18 തവണ ഹാജരായതിന് 98 ലക്ഷം രൂപയും രാജീവ് ധവാന് 77 ലക്ഷം രൂപയും വാങ്ങിച്ചു. വി.ഗിരിക്ക് 27,60,000 രൂപയും സ്റ്റാന്റിംഗ് കൗണ്‍സില്‍ എം.ആര് രമേശ് ബാബു 15.98 ലക്ഷം രൂപയും ഫീസിനത്തില്‍ ലഭിച്ചു. 2006 മുതല്‍ 2014 മെയ് മാസം വരെയുള്ള കണക്കുകളാണ് പൊതുഭരണവകുപ്പില്‍ നിന്നും ലഭിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ സെല്‍ ചെയര്‍ മാന്‍ എം.കെ പരമേശ്വരന് നായര്‍ ഓണറേറിയം ഇനത്തില്‍ 12.80 ലക്ഷം രൂപയും യാത്രാപ്പടി ഇനത്തില്‍ 6.19 ലക്ഷം രൂപയും എംപവര്‍ കമ്മറ്റിയുടെ ഡാം സന്ദര്‍ശനത്തിനും ഹോട്ടല്‍ താമസത്തിനും 17.91 ലക്ഷം രൂപയും ചെലവായി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള യാത്രാചെലവിനായി ചീഫ് എഞ്ചിനീയര്‍ പി. ലതികയ്ക്ക് നല്കിയതു മാത്രം 18.24ലക്ഷം രൂപ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയിംസ് വില്‍സണ്‍ നല്‍കിയത് 7.98ലക്ഷം രൂപയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാന്‍ ദല്‍ഹി ഐഐടിക്ക് 8ലക്ഷം രൂപയും റൂര്‍ക്കി ഐഐടിക്ക് 29 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: