വാരണാസി: ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലെ റാണിപ്പൂരില്‍ ആളില്ല ലെവല്‍ ക്രോസില്‍ സ്കൂള്ബസ്സില് ട്രെയിനിടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു. ഇരുപത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു അപകടം. അഞ്ച് കുട്ടികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
അസംഗഡില്‍നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന തംസ പാസഞ്ചര്‍ ട്രെയിന്‍ സ്കൂള്‍ ബസില്‍ ഇടിച്ചത്. മാവുവിനും ഖുറാഹട്ടിനുമിടയിലാണ് അപകടം നടന്നത്. 25 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. സ്കൂള്‍ ബസിലെ ഡ്രൈവര്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നതില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടത്തില്‍ സ്കൂള്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റെയില്‍വേ ക്രോസിന് സമീപം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ തെലങ്കാനയില്‍ സമാനമായ രീതിയില്‍ 18 കുട്ടികള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: