മരണം എന്നും ദുഃഖംതന്നെ. കുട്ടികള്‍, യുവാക്കള്‍, മധ്യവയസ്ക്കര്‍ എന്നിവരാണ് മൃതരെങ്കില് ദുഃഖഭാരമേറും. വയോവൃദ്ധരാണ് വിട്ടുപിരിയുന്നതെങ്കില് വിരഹവേദനയുടെ ശക്തികുറയും. ആ വ്യക്തിയോട് ദൈവം നീതിപുലര്‍ത്തി എന്നൊക്കെയുള്ള ആശ്വാസവചനങ്ങള്‍ ഉയരും. അതോടെ മറവി എന്ന അദ്ഭുതഔഷധത്തിന്റെ വീര്യമേറും. എന്നാല്‍, ഇവിടെ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ വ്യത്യസ്തനാകുന്നു. ശതാബ്ദിക്ക് പുതിയ ഭാഷ്യം രചിച്ച കൃഷ്ണയ്യര്‍, ഒരു യുവാവിന്റെ വേര്‍പാട് സൃഷ്ടിക്കുന്നപോലുള്ള വേദന നല്‍കിയാണ് യാത്രയായത്.
ജന്മശതാബ്ദി ആഘോഷങ്ങള്‍ മണ്മറഞ്ഞവരുടെ ഓര്മ്മച്ചടങ്ങുകളായാണ് കണ്ടുവരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ നടന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ കൃഷ്ണയ്യരെ വ്യത്യസ്തനാക്കി. പഴകിത്തേഞ്ഞ വാക്കുകള്‍കൊണ്ടുള്ള പാടിപ്പുകഴ്ത്തലുകള്ക്കപ്പുറം അദ്ദേഹം ധാര്‍മികതയുടെയും പ്രതിബദ്ധതയുടെയും നീതിബോധത്തിന്റെയും നിയമവിജ്ഞാനത്തിന്റെയും പ്രതീകമായി അവസാനനിമിഷംവരെയും സുവര്‍ണകാന്തി പ്രസരിപ്പിച്ചു ജീവിച്ചു
എന്നതിനാലാണിത്. “Hundred years old’ എന്നത് അദ്ദേഹത്തിനുചേരാത്ത വിശേഷണം തന്നെ. അധര്‍മ്മത്തിനെതിരെ, അനീതിക്കെതിരെയുള്ള ആ സിംഹഗര്‍ജനം വിശ്വസ്തയായ ചന്ദ്രിക അരവിന്ദ് എന്ന ചന്ദ്രികച്ചേച്ചി കംപ്യൂട്ടറിലൂടെ തീജ്വാലകളാക്കി മാറ്റിയപ്പോള്‍ അവ സമൂഹത്തില്‍ കരുത്തുറ്റ തിരമാലകള്‍ സൃഷ്ടിച്ചു. അത് അവശര്‍ക്ക് താങ്ങായി, തണലായി, ജലമായി, അന്നമായി, വെയിലിന്റെ ചൂടായി, നിലാവിന്റെ കുളിര്‍മ്മയായി. തെറ്റുകാര്‍ക്ക് അത് താക്കീതായി. വലുപ്പചെറുപ്പങ്ങള്‍ അവിടെ പ്രശ്നമായില്ല. നീതിയും ന്യായവും മാത്രമാണ് അവിടെ ത്രാസില്‍ തൂങ്ങിയത്. ചോരാത്ത ഊര്‍ജവും അത്യപൂര്‍വ ഓര്‍മ്മശക്തിയും ആദര്‍ശനിഷ്ഠയും മനുഷ്യസ്നേഹവും അദ്ദേഹത്തിന്റെ ആവനാഴിയിലെ വജ്രായുധങ്ങളായിരുന്നു.
കൃഷ്ണയ്യര്‍ എന്ന അസാധാരണ ‘ന്യായമൂര്ത്തി ‘യെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത് വിദ്യാര്ഥിയായിരുക്കുമ്പോഴായിരിക്കണം. പിന്നെയും രണ്ടുപതിറ്റാണ്ടുകളെടുത്തു അദ്ദേഹവുമായി നേരിട്ടൊരു മുഖപരിചയം ഉണ്ടാക്കിയെടുക്കാന്‍. എറണാകുളത്ത് 1997 മുതല്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകോത്സവമായിരുന്നു അതിന് ഹേതുവായത്. ആദ്യപുസ്തകോത്സവം മുതല്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന പുസ്തകോത്സവംവരെ അദ്ദേഹത്തിന്റെ ശക്തമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് തുടക്കംമുതല്‍ സംഘാടക സമിതിയുടെ ഭാഗമായ ഈ ലേഖകന്‍ ഉറപ്പിച്ചു പറയാനാകും. ഏത് നല്ലകാര്യവും സംഘാടകരുടെ ‘നിറം’ നോക്കിമാത്രം പിന്തുണക്കുന്നവരുടെ ഇക്കാലത്തും ഞങ്ങള്‍ക്ക് അദ്ദേഹം കരുത്തനായ മാര്‍ഗദര്‍ശിയായിരുന്നു. ഞാന്‍ ഒരു മഹദ്വ്യക്തിത്വത്തെ അടുത്തറിയുകയായിരുന്നു.
കൃഷ്ണയ്യര്‍ രണ്ടുവര്‍ഷം പുസ്തകോത്സവത്തിന്റെ പ്രസിഡന്റാവുകകൂടി ചെയ്തപ്പോള്‍ ആ ബന്ധത്തിന് കരുത്തേറി. പുസ്തകോത്സവത്തിന്റെ കണ്‍വീനര്‍ ഇ.എന്‍. നന്ദകുമാറും ഈ ലേഖകനും സാറിന്റെ ‘സദ്ഗമയ’യിലെ പതിവ് സന്ദര്‍ശകരായി. സോഷ്യല്‍ ആക്റ്റിവിസ്റ്റുകളായ ഞങ്ങള്ക്ക്് സാറുമായി സുപ്രധാന ആശയവിനിമയങ്ങള്‍ നടത്താനും ആവശ്യമായ ഉപദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ ലഭിച്ചു.
ആ കാലഘട്ടത്തിലും കൃഷ്ണയ്യര്‍ സാറിന്റെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. അദ്ദേഹത്തിന് പതിവായി ഫിസിയൊതെറാപ്പി ഉണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഫിസിയോതെറാപ്പി നടക്കുകയാണ്. അതുകഴിഞ്ഞുള്ള നാല്‍പ്പത്തി അഞ്ച് മിനിറ്റുനേരത്തെ ‘ഇന്‍ഡോര്‍ വാക്കി’നുശേഷം കിടപ്പുമുറിയിലെ കട്ടിലില്‍ വിശ്രമം. വിളിച്ചതനുസരിച്ചു അടുത്തെത്തിയ ഞങ്ങള്‍ക്ക് ദീര്‍ഘനേരം കാത്തിരിക്കേണ്ടിവന്നതിന് കൂപ്പുകയ്യോടെ ക്ഷമചോദിച്ചു. തികച്ചും അവിശ്വനീയം. രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും സ്വതന്ത്രമായി ഇടപഴകുന്ന ഒരു വിവിഐപി എന്നെപ്പോലുള്ളവരോട് മാപ്പപേക്ഷിക്കുകയോ!
ആ വര്‍ഷം പുസ്തകോത്സവത്തിന്റെ രക്ഷാധികാരിയായി മനുഷ്യവിഭവശേഷിവികസനമന്ത്രിയെ കിട്ടാന്‍ സാറിന്റെ സഹായം വേണ്ടിവന്നു. ഏറെ ഫാക്സുകള് അയച്ചിട്ടും മന്ത്രിയുടെ മറുപടിയുണ്ടായില്ല. സംഘാടകരുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടുമുള്ള ആ മൗനവ്രതം ഏറെ നിരാശാജനകമായിരുന്നു. സാര്‍ ഞങ്ങളുടെ ഭാഗം കേട്ടു. ചന്ദ്രികചേച്ചിയെ മുറിയിലേക്ക് വിളിച്ചു. കട്ടിലില്‍ നിവര്ന്നുകിടന്നുള്ള ഡിക്റ്റേഷന്‍! അപൂവകാഴ്ച! ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത ഇംഗ്ലീഷ് വാക്കുകള്‍. എന്നാല്‍ അവ തടസ്സമില്ലാതെ ലോര്‍ഡ് ടെന്നിസന്റെ ‘ദ ബ്രൂക്ക്’ എന്ന കവിതപോലെ ഒഴുകി. അനുപമമായ വാക്കുകളുടെ അദ്ഭുതകരമായ സമ്മേളനം. ജാഡയില്ല. മുഴച്ചുനില്‍ക്കുന്ന ഏച്ചുകെട്ടലുകളില്ല. ഇഎംഎസ്സിന്റെ വര്‍ണനാതീതമായ ഡിക്റ്റേഷനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. പി. പരമേശ്വര്‍ജിയുടെ ഡിക്റ്റേഷന്‍ സാക്ഷിയായിട്ടുണ്ട്. ഇതാ മറ്റൊരു ഭാഷാപണ്ഡിതന്റെ നാവിന്തുമ്പില് ക്ലാസിക് ആംഗലേയ ഭാഷ കീഴടങ്ങുന്നു. ഇംഗ്ലീഷ് ഭാഷയെ ഇത്തരത്തില്‍ കീഴടക്കിയ ഈ അദ്ഭുതമനുഷ്യനുമായി മുന്‍പേ അടുക്കാന്‍ സാധിക്കാഞ്ഞതില്‍ തികഞ്ഞ നഷ്ടബോധം തോന്നിയ നിമിഷം.
നിമിഷങ്ങള്‍ക്കകം മാനവവിഭവശേഷിമന്ത്രിക്ക് ഫാക്സ് പോയി. മണിക്കൂറുകള്‍ക്കകം മന്തിയുടെ മറുപടിയും വന്നു. അദ്ദേഹം രക്ഷാധികാരി ആയിരിക്കുന്നു. ആ ശുഭവാര്‍ത്ത എന്നെ ഫോണില്‍ വിളിച്ചുപറയാന്‍ കൃഷ്ണയ്യര്‍ സാറിന് ഒരു കുറച്ചിലുമില്ലായിരുന്നു.
ഇതുപോലെ എത്രയോ കത്തുകള്‍ അദ്ദേഹം എന്റെ അപേക്ഷ പരിഗണിച്ചു എഴുതിയിരിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായുമുള്ള കത്തിടപാടുകളും ഇതേ ശൈലിയില്‍തന്നെ എന്നതും പലതവണ അനുഭവിച്ചറിഞ്ഞു. ഗള്‍ഫ്നാടുകളില്‍ ഒരിടത്ത് ജയിലില്‍ കഴിയുന്ന ഒരു നിരപരാധിയുടെ മോചനത്തിന് വേഗതകൂട്ടാന്‍ അദ്ദേഹത്തിന്റെ ബന്ധുജനങ്ങളെയുംകൂട്ടി സാറിനെ കാണാന്‍ പോകേണ്ടിവന്നു.
നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിക്ക് കത്ത് റെഡി! അതില്‍ ഒരു വാചകംകൂടി ചേര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന് പൂര്‍ണസമ്മതം. പുതിയ വാചകം കണ്ടപ്പോള്‍ അദ്ദേഹത്തിനു നൂറുശതമാനം യോജിപ്പ്. പക്ഷെ അതില്‍ ഒരേ ഒരു വാക്കുമാത്രം മാറ്റിയാല്‍ കൊളളാമെന്നൊരു നിര്‍ദ്ദേശം. അദ്ദേഹം നിര്‍ദ്ദേശിച്ച വാക്കിനും ഞാന്‍ എഴുതിയ വാക്കിനും നിഘണ്ടുവില്‍ ഒരേ അര്‍ത്ഥം. എന്നാല്‍ അദ്ദേഹം നിര്‍ദ്ദേശിച്ച വാക്കാണ് വാചകത്തിന് കൂടുതല്‍ സൗന്ദര്യം നല്‍കിയതെന്നതിനു സംശയമേയില്ല. എന്നാല്‍ അവിടെയും കൃഷ്ണയ്യര്‍ ജനാധിപത്യവാദി തന്നെ. എനിക്ക് പൂര്‍ണസമ്മതമാണെങ്കില്‍ മാത്രം മാറ്റാം. വ്യക്തമായ ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞത് ‘ഇഫ് യു ഡു നോട്ട് മൈന്ഡ്്’ എന്നായിരുന്നു! അന്നുവരെ അടുത്തിടപഴകാന്‍ കഴിഞ്ഞ പല വലിയ മനുഷ്യരേക്കാള്‍ അദ്ദേഹം വളരെയേറെ വലിയവനാണെന്ന് മനസ്സിലായ നിമിഷം. “Wisdom comes late …… later than never” എന്നത് എത്രയോ ശരി!!
അധര്‍മത്തിനെതിരെയുള്ള കൃഷ്ണയ്യരുടെ വഴങ്ങാത്ത ക്ഷാത്രവീര്യം നേരിട്ടറിയാന്‍ പിന്നെയും ഋതുഭേദങ്ങള്‍ വേണ്ടിവന്നു. വര്‍ഷം 2007. മാസം ഓഗസ്റ്റോ അല്ലെങ്കില്‍ സെപ്തംബറോ എന്നോര്‍മ്മയില്ല. ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. സംഘത്തിലെ ഒരു യുവ സഹപ്രവര്ത്തകന് സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍നിന്നു വിളിക്കുന്നു. പേറ്റന്റ് നിയമത്തില്‍ അസാമാന്യ വിദഗ്ധന്‍ എന്നറിയപ്പെടുന്ന ആളാണ് അദ്ദേഹം. അതീവപ്രാധാന്യമുള്ള ഒരു വിഷയം സംസാരിക്കാനാണ് വിളിക്കുന്നത്. ലോകവ്യാപാര സംഘടനയുടെ ‘ദോഹ റൗണ്ട്’ ജനീവയില്‍ നടക്കുന്നു.
വാണിജ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഭാരതത്തിന്റെ താല്പര്യങ്ങള്ക്ക് ഹാനികരമായ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ഭാരത പ്രതിനിധിസംഘത്തിനുമേല് അമേരിക്കയുടെ കനത്ത സമ്മര്‍ദ്ദം. പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ മൂന്നുപ്രാവശ്യം ഫോണ്‍ ചെയതുവെന്ന് സുഹൃത്ത് ആശങ്കയോടെ പറയുന്നു. കൃഷ്ണയ്യര്‍ സാര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു കരാറില്‍ ഒപ്പുവെക്കുന്നതില്‍നിന്ന് നമ്മുടെ പ്രതിനിധിസംഘത്തെ പിന്‍വലിപ്പിക്കണം, അതിനായി സാറുമായി സംസാരിക്കണം എന്നതാണ് സുഹൃത്തിന്റെ ആവശ്യം.
എനിക്ക് സാറുമായുള്ള ബന്ധം അറിയാവുന്നതുകൊണ്ടാണ് എന്നെ പിടികൂടിയത്. എനിക്ക് വല്ലാത്ത പരിഭ്രമം തോന്നി. ഇത്തരം ഗൗരവമേറിയ കാര്യങ്ങള്‍ അതുവരെയും അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. ഇത് ഭാരതസര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന കാര്യം. സത്യത്തില്‍ മടിയോ ഭയമോ, എന്താണ് എന്നെ ഭരിച്ചിരുന്നതെന്ന് അറിയാത്ത അവസ്ഥ. പക്ഷെ ആയിരക്കണക്കിന് മൈലുകള്ക്കകലെനിന്ന് ഒരാള്‍ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ദൗത്യം ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റിന് തള്ളിക്കളയാന്‍ പറ്റില്ല എന്ന ബോധം എന്നെ യാഥാര്ത്ഥ്യബോധമുള്ളവനാക്കി.
ധൈര്യം അവലംബിച്ചു സാറിനെ വിളിച്ചു. കാര്യം പറഞ്ഞു. എന്റെ വിശദീകരണം കേട്ടതിനുശേഷം അദ്ദേഹം പ്രധാനമന്ത്രിക്ക് ഫാക്സ് അയച്ചു. ബുഷ് വിളിച്ച മൂന്നു കോളുകളെക്കുറിച്ചും ആ ഫാക്സ് സന്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു. ഏതായാലും പ്രവൃത്തിക്ക് ഫലംകണ്ടു. ഭാരതസംഘം കരാറില്‍ ഒപ്പുവെക്കാതെ നാട്ടിലെത്തി. ബുഷിന്റെ ഫോണ്‍ കോളുകള്പോലെയുള്ള കാര്യങ്ങള്‍ എന്നെപ്പോലെ ഒരു ജൂനിയര്‍ പറയുമ്പോഴും സാര്‍ ‘റിസേപ്റ്റിവ്’ തന്നെ ! വാക്കുകളിലെ ആത്മാര്‍ത്ഥതയാണ് പറയുന്ന ആളുടെ വിശ്വാസ്യത അളക്കുന്ന മുഴക്കോലെന്ന് അദ്ദേഹം സ്വന്തം രീതിയില്‍ കാണിച്ചുതരുകയായിരുന്നു.
ഊര്‍ജസ്വലനായ ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള കൃഷ്ണയ്യര്‍ സാറിന്റെ സാമൂഹ്യ പ്രതിബദ്ധത ഹൃദയത്തില്‍ തട്ടുംവിധം കണ്ടനുഭവിക്കാനായത് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷസമയത്താണ്. 2008 മാര്‍ച്ച് മാസക്കാലം. ഇരുഭാഗത്തുമുള്ള നാല് യുവാക്കളുടെ ജീവന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൊലിഞ്ഞു. പലരും മാരകമായി മുറിവേറ്റ് ആശുപത്രിയില്‍. അന്തരീക്ഷത്തില്‍ കൂടുതല്‍ രക്തക്കറ പടരാതിരിക്കാന്‍ കൃഷ്ണയ്യര്‍ സാറിന്റെ സഹായം തേടിയാലോ എന്ന ചിന്ത സഹപ്രവര്‍ത്തകനായ കെ.ജി. വേണുഗോപാല്‍ പങ്കുവെച്ചു. സംഘര്‍ഷത്തെക്കുറിച്ചറിഞ്ഞ് അദ്ദേഹവും ഞങ്ങളെപ്പോലെ അസ്വസ്ഥനായിരുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തിയതനുസരിച്ചു ദല്‍ഹിയില്‍നിന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു. തലശ്ശേരിയില്‍ സമാധാനം എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യമെന്ന് സാര്‍ ഞങ്ങളോട് പറഞ്ഞു. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവുമായി ഒരു ഫോണ്‍ബന്ധം ഉണ്ടാക്കിക്കൊടുക്കാനാവുമോ എന്നതായിരുന്നു അദ്ദേഹം ഞങ്ങളുടെ മുന്നില്‍വെച്ച ഒരാവശ്യം.
ഇനി സിപിഎം-ആര്‍എസ്എസ് ചര്‍ച്ച ഉടന്‍ നടക്കാനുള്ള ഏര്‍പ്പാടാക്കാമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പും നല്കി. ഞങ്ങള്‍ ‘സദ്ഗമയ’ വിട്ടു. കഷ്ടിച്ച് പത്തുമിനിട്ടായപ്പോള്‍ മൊബൈലില്‍ സാറിന്റെ നമ്പര്‍ തെളിഞ്ഞു. മിതമായ വാക്കുകള്‍: ‘ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ തന്ന നമ്പറില്‍ വിളിച്ചു, ആര്‍എസ്എസ് നേതൃത്വവുമായി സംസാരിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ച ഉടനുണ്ടാകും. തലശ്ശേരിയില്‍ സമാധാനം ഉണ്ടാകും. താങ്ക്യു, ഗോഡ് ബ്ലെസ് യു’. ഫോണ്‍ കട്ടായി. നന്ദിയും മര്യാദയും അകലത്തെ അമ്പിളി മാത്രമായിരിക്കുന്ന കാലത്ത് തികച്ചും വ്യതിരിക്തമായ ഒരനുഭവം! തീര്‍ത്തും അവിശ്വസനീയം.
കൃഷ്ണയ്യര്‍ സാറിന് പലരും പല വിശേഷണങ്ങളും നല്‍കുക പതിവായിരുന്നു. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ പലതും. പക്ഷെ, അദ്ദേഹത്തെ ഒരു ഹ്യുമനിസ്റ്റ് ആയി കാണുന്നതായിരിക്കും അഭികാമ്യം. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹവുമായി കൃഷ്ണയ്യര്‍ സാര്‍ നല്ല ബന്ധം സ്ഥാപിച്ചത്. രാജ്യത്തിനാകെ മാതൃകാപരമായ ഭരണം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോഴും മോദി തല്‍പ്പരകക്ഷികളാല്‍ ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നല്ലോ.
മോദി 2010 നവംബര്‍ 13ന് കേരളം സന്ദര്‍ശിച്ചപ്പോള്‍ കൃഷ്ണയ്യരെ ‘സദ്ഗമയയില്‍’ സന്ദര്‍ശിച്ചതിന്റെ സാഹചര്യം ഇതാണ്. നരേന്ദ്ര മോദിജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാര്യങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിന് കൃഷ്ണയ്യര്‍ പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ അഭിനന്ദിച്ചുകൊണ്ട് സന്ദേശമയച്ചതും ഇത്തരുണത്തില്‍ സ്മരണീയമാണ്. മോഹന്‍ജിയുടെ മറുപടിക്കത്ത് വളരെ അഭിമാനപുരസ്സരം അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
പിന്നീട് മോഹന്‍ജി ഭാഗവത് 2013 ഒക്ടോബര്‍ 21ന് കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പ്രദര്‍ശി പ്പിച്ച ആതിഥ്യമര്യാദയുടെ ഊഷ്മളത നേരിട്ട് കാണാന്‍ ഈ ലേഖകന്‍ കഴിഞ്ഞിട്ടുണ്ട്. മോദിയുടെ ആത്മാര്‍ത്ഥതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം മോഹന്‍ജിയോട് പറയുകയുണ്ടായി.
കൃഷ്ണയ്യര്‍ എല്ലാവര്ക്കും ഒരു പിതൃസ്ഥാനീയനാണെന്ന് മോഹന്‍ജി പറഞ്ഞു. സമൂഹത്തില്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സദ്ഗുണങ്ങളുടെ ആള്‍രൂപമാണ് അദ്ദേഹമെന്ന് മോഹന്‍ജി കൂട്ടിച്ചേര്‍ത്തു. സാറിന് 99 വയസ്സ് തികയുന്നതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ചരിത്രപ്രാധാന്യമുള്ള ആ കൂടിക്കാഴ്ച. അന്ന് മോഹന്‍ജി പറഞ്ഞത് ഭാരതീയ സങ്കല്പമനുസരിച്ച് പൂര്ണായുസ്സെന്നാല് 120 വയസ്സാണെന്നായിരുന്നു. അദ്ദേഹം കൃഷ്ണയ്യര്‍ക്ക് അത്തരം പൂര്‍ണായുസ്സ് ആശംസിക്കുകയും ചെയ്തു.
മോദിജി 2014 ഫെബ്രുവരി ഒമ്പതിന് കൊച്ചിയില്‍ വന്നപ്പോഴും കൃഷ്ണയ്യര്‍ സാറിനെ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ച് രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള ഹൃദ്യമായ ആശംസകളും അനുഗ്രഹങ്ങളും നേടിയാണ് ‘ഭാവി പ്രധാനമന്ത്രി’ അന്ന് ‘സദ്ഗമയ’യില്‍ നിന്നിറങ്ങിയത്.
സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശനാണ് കൃഷ്ണയ്യര്‍ ഏറ്റവും ഒടുവില്‍ എഴുതിയ പുസ്തകമായ ‘ആവമൃമലേല്യമ ഈഹൗേൃല ഞലൃേീുെലര േമിറ ജൃീുെലര’േ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അതിനുവേണ്ടി സാറുമായി സംസാരിച്ചതും കഴിഞ്ഞ ജനുവരിയില്‍, പുസ്തകോത്സവപ്പന്തലില് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രകാശന പരിപാടിയില്‍ പുസ്തകാവതരണം നടത്തി സംസാരിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. സാറിന്റെ 99-ാമത് ജന്മദിനത്തിനോടനുബന്ധിച്ചു പ്രസിധീകരിച്ച ‘അ ടൗൃളലശ േീള ഠൃശയൗലേ ീേ കിറശമ’ െഏൃലമലേേെ ഘശ്ശിഴ ഖൗറഴല ഖൗേെശരല ഢ.ഞ. ഗൃശവെിമ ക്യലൃ – അ എലേെരെവൃശള’േ എന്ന ഗ്രന്ഥത്തില്‍ എന്റെ ലേഖനവും ഉള്‍പ്പെടുത്തപ്പെട്ടു എന്നതും ഒരു അഭിമാനമായി കരുതുന്നു. കഴിഞ്ഞ 18 വര്‍ഷത്തെ ചരിത്രത്തില്‍ കൃഷ്ണയ്യര്‍ സാര്‍ പങ്കെടുക്കാത്ത ആദ്യ പുസ്തകോത്സവമാണ് ഇപ്പോള്‍ നടക്കുന്നത് എന്നത് ഏറെ ദുഖിപ്പിക്കുന്നു.
അഭിഭാഷക പരിഷത്ത് ‘സാമൂഹ്യ പ്രതിബദ്ധതയുള്ള അഭിഭാഷകന്’ പ്രതിവര്‍ഷം നല്കി വരുന്ന ‘അനന്തകീര്‍ത്തി’ പുരസ്കാരം എറണാകുളത്തു നടന്ന ചടങ്ങില്‍ കൃഷ്ണയ്യര്‍ സാറിന് സമ്മാനിച്ചത് ഈ വര്‍ഷം ഒക്ടോബര്‍ 30 നായിരുന്നു. സംഘത്തിന്റെ മുന്‍ പ്രാന്തസംഘചാലക് സ്വര്‍ഗീയ അഡ്വ. ടി.വി. അനന്തന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുരസ്ക്കാരമാണ് കൃഷ്ണയ്യര്‍ സാറിന് ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും അവസാനം ലഭിച്ച പുരസ്ക്കാരം എന്നത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ചാരിതാര്‍ത്ഥ്യം നല്കുന്നു.
കൃഷ്ണയ്യര്‍ സാറിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു നടന്ന ഏറ്റവും അവസാനത്തെ അനുമോദനയോഗം അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയുടെതായിരുന്നു. അത് നടന്നത് ഈ മാസം 2 ന് പുസ്തകോല്സവനഗരിയില് തന്നെ. ആശുപത്രിയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് അതില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായില്ല എന്നത് അന്താരാഷ്ട്ര പുസ്തകോല്‍സവ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നുണ്ട്.
കുറച്ചുവര്‍ഷങ്ങളായി സംഘ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരുമായി അദ്ദേഹം അടുത്ത ബന്ധമാണ് നിലനിര്‍ത്തിയിരുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്. പകരക്കാരനില്ലാത്ത നീതിയുടെ ആ അമരക്കാരന് ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: