കൊച്ചി: നീതിയുടെ പ്രകാശഗോപുരമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
പൊതുദര്‍ശനത്തിനായി ഭൗതികശരീരം ഇന്നലെ രാവിലെ 9 ന് വിലാപയാത്രയായി കടവന്ത്ര സ്റ്റേഡിയത്തില്‍ എത്തിച്ചു. അപ്പോഴേക്കും നീതിപീഠത്തിന്റെ കാവലാളെ നമിക്കാന്‍ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ രൂപപ്പെട്ടിരുന്നു.
9.20 ഓടെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സ്റ്റേഡിയത്തില്‍ എത്തി കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിമാരായ കെ.എം. മാണി, ആര്യാടന് മുഹമ്മദ്, കെ. ബാബു, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ്, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ്, സ്വാമി പ്രകാശാനന്ദ, എംപിമാരായ കെ.വി. തോമസ്, പി. രാജീവ്, എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, സാജുപോള്‍, അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്, ജോസ് തെറ്റയില്‍, ഡൊമിനിക് പ്രസന്റേഷന്, മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, കെ.പി. രാജേന്ദ്രന്, കെ.ഇ. ഇസ്മയില്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ബിനോയ് വിശ്വം, സംവിധായകരായ കമല്‍, വിനയന്, സിബി മലയില്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, എ.വി. താമരാക്ഷന്‍,പ്രൊഫ. എം.കെ. സാനു, കവി ചെമ്മനം ചാക്കോ, സി.പി.ജോണ്‍, വിഎച്ച്പി നേതാക്കളായ ക്യാപ്റ്റന്‍ സുന്ദരം, എന്‍. സജി തുടങ്ങി നിരവധിപേര്‍ കൃഷ്ണയ്യര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജന്മഭൂമിക്കുവേണ്ടി ചീഫ് ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ജി പുഷ്പചക്രം അര്‍പ്പിച്ചു.
വിദേശത്തായിരുന്ന, കൃഷ്ണയ്യരുടെ, മൂത്തമകന് രമേശ് ഉച്ചക്ക് 2 മണിയോടെ ഭൗതികശരീരം കിടത്തിയിരുന്ന സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. ജനത്തിരക്ക് മൂലം നാലുവരെ പൊതുദര്‍ശനം നീട്ടുകയായിരുന്നു. അതിനു ശേഷമാണ് വസതിയായ സദ്ഗമയയില്‍ എത്തിച്ചത്. മക്കളായ പരമേശും രമേശും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. ഈ സമയം എംജി റോഡിലുള്ള സദ്ഗമയ ജനസഞ്ചയമായിരുന്നു..അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം 6 മണിയോടെ ഭൗതികശരീരം രവിപുരം ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. 6.30 ഓടെ ഭൗതികശരീരം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഏറ്റുവാങ്ങി. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗികബഹുമതികളോടെ മൃതദേഹം അഗ്നിയിലേക്ക് സമര്‍പ്പിച്ചു. അതോടെ ഒരു നൂറ്റാണ്ട് നീണ്ട ആ മഹത് ജീവിതം ഭാരത ജനതയുടെ ഓര്‍മ്മയിലേക്ക് ചേക്കേറി. എറണാകുളം ഗ്രാമ ജനസമൂഹത്തിലെ മുഖ്യ തന്ത്രി നാരായണവാധ്യാരുടെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: