തിരുവനന്തപുരത്തെ സംഘചരിത്രത്തില് അവിസ്മരണീയമായ പ്രവര്‍ത്തനത്തിന് ഉടമയായിരുന്നു വിശ്വനാഥ്ജി. സംഘപ്രവര്‍ത്തനം കേവലം വ്യക്തിപരമായ ഒരു കാര്യമായിരുന്നില്ല അദ്ദേഹത്തിന്. സംഘകാര്യം ഈശ്വരേച്ഛയാല്‍ തന്നില്‍ അര്‍പിതമായ ഒരു ദൗത്യം തന്നെയായിരുന്നു. ഈ ദൗത്യം വിജയിപ്പിക്കാന്വേണ്ട തനമനധന പൂര്‍വ്വകമായ സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
സംഘം മുന്നോട്ടുവയ്ക്കുന്ന ധ്യേയനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും പ്രതിരൂപമായിരുന്നു വിശ്വനാഥ്ജി. സംഘപ്രവര്‍ത്തനം വളരെക്കുറവും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പ്രതികൂലവും ആയിരുന്ന കാലഘട്ടത്തില്‍ നമ്മുടെ മഹത്തായ ആദര്‍ശത്തെ സധൈര്യം തോളിലേറ്റി വിജയതീരത്തെത്തിച്ച നിഷ്കാമകര്‍മികളായ സംഘപ്രവര്‍ത്തകരുടെ ശ്രേണിയിലെ ഒരുജ്വലതാരമായിരുന്നു അദ്ദേഹം. കര്‍മ്മകുശലതയും സംഘഭക്തിയും കൃത്യനിഷ്ഠയും പുലര്‍ത്തിയിരുന്ന ഒരു മാതൃകാകാര്യകര്ത്താവായിരുന്നു വിശ്വനാഥ്ജി. ശാരീരിക അവശതകള്‍മൂലം പരസഹായമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലാതെയാകുന്നതുവരെ ഈ ഗുണങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
ജില്ലാ ബൗദ്ധിക്പ്രമുഖ്, നഗര്‍ സംഘചാലക് എന്നീ നിലകളില്ം പ്രവര്‍ത്തിച്ചിരുന്നു. ജില്ലയില്‍ ശിശുമന്ദിരങ്ങള്‍ തുടങ്ങുന്നതിലും സുപ്രധാനപങ്കു വഹിച്ചു. അടിയന്തരാവസ്ഥയില്‍ 18 മാസം മിസ തടവുകാരനായിരുന്നു. ജയില്‍വാസം അനുഭവിച്ചശേഷം അദ്ദേഹം വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.
വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് അതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിന് നടത്തിയിരുന്ന പ്രശിക്ഷണ ശിബിരങ്ങളില്‍ ഹിന്ദി, സംസ്കൃതം, മലയാളം തുടങ്ങിയ വിഷയങ്ങള്‍ വിശ്വനാഥ്ജി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മനോഹരവും ഒപ്പം ഗൗരവപൂര്‍ണ്ണവുമായ അദ്ധ്യാപനശൈലി ശിക്ഷാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ടുന്ന ഭാഷാനൈപുണ്യം നേടുന്നതിന് ഒട്ടൊന്നുമല്ല സഹായകമായത്. തുടര്‍ന്ന് വിദ്യാനികേതന്റെ സംസ്ഥാനത്തൊട്ടാകെ നടന്നിരുന്ന വിദ്യാനികേതന്റെ പ്രശിക്ഷണ ശിബിരങ്ങളില്‍ വിശ്വനാഥ്ജി ഒരു അവിഭാജ്യഘടകമായിരുന്നു. മിക്ക ശിബിരങ്ങളിലും ഏറെക്കുറഎ പൂര്‍ണ്ണ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
എനിക്ക് വിശ്വനാഥ്ജിയുമായി ഏതാണ്ട് 50 വര്‍ഷത്തെ അടുപ്പമാണുള്ളത്. തലശ്ശേരിയില്‍ സംഘപ്രവര്‍ത്തകനായിരുന്ന ഞാന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തുമ്പോള്‍ ആദ്യം ബന്ധപ്പെട്ട സംഘകാര്യകര്‍ത്താക്കളില്‍ ഒരാളായിരുന്നു വിശ്വനാഥ്ജി. ആ പരിചയം സംഘത്തോടൊപ്പം വളര്‍ന്ന് ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുമുള്ള അടുപ്പമായിത്തീര്‍ന്നു.
തിരക്കുപിടിച്ച സംഘപ്രവര്ത്തനത്തിനിടയിലും ഒരു മാതൃകാദ്ധ്യാപകന് എന്ന നിലയില്‍ ശോഭിക്കാനും ദേശീയഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായി സമയം കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതുപോലെതന്നെ പ്രത്യേകം സ്മരണീയമാണ് സംസ്കൃതത്തില്‍ അദ്ദേഹത്തിനുള്ള അറിവ്. സംസ്കൃതപ്രചാരണത്തിനായി നടന്ന ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ വിശ്വനാഥ്ജി വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്.
വിശ്വനാഥ്ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് സത്ഗതി നേര്‍ന്നുകൊള്ളുന്നു. അദ്ദേഹത്തെപ്പോലുള്ള മഹാനുഭാവന്മാര് കാട്ടിയ പാതയിലൂടെ മുന്നേറുവാനുള്ള നിരന്തരപ്രേരണ നമുക്കേവര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
(ഭാരതീയവിദ്യാനികേതന്‍ മുന്‍ പൊതുകാര്യദര്ശിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: