കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേദാന്ത വിദ്യാലയ (മതപാഠശാല) പാഠ്യപദ്ധതി അട്ടിമറിച്ചു. അട്ടിമറിക്ക് പിന്നില്‍ ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. ഹൈന്ദവസംസ്കാരം പരിപോഷിപ്പിച്ച് ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിക്കാന്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് 10 വര്‍ഷം കഴിയാറായിട്ടും ബോര്‍ഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രത്തിലും പ്രാവര്‍ത്തികമാക്കാത്തത്.
ധാര്‍മ്മിക,സാംസ്കാരിക സന്ദേശങ്ങള്‍ ബാലമനസുകളിലെത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഈ പദ്ധതി വിഭാവനം ചെയ്തത്. വേദാന്ത പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥം, പഞ്ചമം എന്നിങ്ങനെ പരിശീലിപ്പിച്ച് വേദാന്തചര്യയോടെ ബിരുദ പരീഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നായിരുന്നു ബോര്‍ഡിലെ നിബന്ധന. 2005 സപ്തംബര്‍ മാസത്തില്‍ പാഠ്യപദ്ധതി പരിശോധിച്ച് ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ കല്ച്ചറല് ഡയറക്ടര്‍ ഓഫീസിന് ഇതുസംബന്ധിച്ചു കഴിഞ്ഞമാസവും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു ഫലവും കണ്ടില്ല. തത്വത്തില്‍ ബോര്‍ഡിന്റെ തീരുമാനം ബോര്‍ഡുതന്നെ അട്ടിമറിക്കുകയായിരുന്നു. ഇതുകൂടാതെ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക മാസികയായ സന്നിധാനത്തിലും പാഠ്യവിഷയങ്ങള്‍ ഓരോന്നായി പ്രസിദ്ധീകരിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവും നടപ്പിലാക്കിയിട്ടില്ല.
ഗീതാപാഠാവലി ഭാഗം ഒന്ന്, സരള സംസ്കൃത പാഠാവലി ഒന്ന്, മന്ത്രഭജനഗാനാവലി, സനാതനധര്‍മ്മ രത്നങ്ങള്‍, രാമായണം ബാലകാണ്ഡം ഭാഗം ഒന്ന്, ദശാവതാര കഥകള്‍, ശ്രീ ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം, കലിസന്തരണോപനിഷത്ത്, ഈശാവാസ്യോപനിഷത്ത് എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭഗവത്ഗീത ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍ ഒന്നാം ഭാഗമായി ഒന്നാം വര്‍ഷം പഠിപ്പിക്കണം.
ബാക്കി 15 അധ്യായങ്ങള്‍ നാലുപുസ്തകങ്ങളായി പഠിപ്പിക്കണം. 18 അധ്യായങ്ങള്‍ ആ നിലയില്‍ തയ്യാറാക്കിയിരിക്കുന്നു. രാമായണം ബാലകാണ്ഡം ഭാഗം-ഒന്ന്, അഞ്ചു വര്‍ഷംകൊണ്ട് രാമായണം അഞ്ച് ഭാഗങ്ങളായി അഞ്ചു പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപനിഷത്തുകളായ ദശോപനിഷത്തുകളും കലിസന്തരണോപനിഷത്തുകളും അഞ്ചു വര്‍ഷം കൊണ്ട് പഠിപ്പിക്കാണ് ക്രമീകരിച്ചിരിക്കുന്നുത്. ചട്ടമ്പി സ്വാമികളുടേയും ശ്രീനാരായണ ഗുരുദേവന്റെയും ലഘു ജീവചരിത്രം ഒന്നാം വര്‍ഷം തയ്യാറാക്കിയിരിക്കുന്നു.
എല്ലാ അദ്ധ്യാത്മികാചാര്യന്മാരേയും കവികളേയും അഞ്ചുവര്‍ഷം കൊണ്ട് കുട്ടികളെ പരിചയപ്പെടുത്തുന്നതാണു പദ്ധതി. സംസ്കൃതം സാമാന്യ ബോധം, സരള സംസ്കൃത പാഠാവലി-ഭാഗം ഒന്ന് തുടര്‍ന്നുള്ള നാലു ഭാഗങ്ങളും ചേര്‍ത്ത് അഞ്ചുവര്‍ഷം കൊണ്ട് കുട്ടികള്‍ക്ക് സംസ്കൃതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കൂടാതെ പാഠ്യപദ്ധതിയിലെ കലാവിഭാഗത്തില്‍ തോറ്റംപാട്ട്, പുള്ളുവന്‍ പാട്ട്, ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍, കഥകളി, പടയണി, വേലകളി തുടങ്ങി 30ഓളം കലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കേറെ പ്രയോജനകരമായ ഈ പാഠ്യപദ്ധതി നടപ്പാക്കാത്തത് വന്‍ പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്. ക്ഷേത്രംകാണിക്കയില് മാത്രം കണ്ണുനട്ടിരിക്കുന്ന ബോര്‍ഡ് അധികൃതരുടെ ഇരട്ടതാപ്പ് നയം ഹൈന്ദവസമൂഹത്തിലെ ഭാവി തലമുറകള്‍ക്ക് നല്‍കേണ്ട സംസ്കാരത്തെത്തന്നെ തകര്‍ക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: