തൃശൂര്‍: പട്ടികജാതി വികസന ഫണ്ടില്‍ കോടിക്കണക്കിന് രൂപ ലാപ്സാക്കുകയും വകമാറ്റുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാനത്തിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം. കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക യഥാവിധി ഉപയോഗിക്കാതെ പദ്ധതികള്‍ അവതാളത്തിലാക്കിയെന്ന പരാതിയിലാണ് അന്വേഷണം. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പും ദേശീയ പട്ടികജാതി കമ്മീഷനുമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പട്ടികജാതി സംഘടനകളില്‍ നിന്നും 30 പരാതികള്‍ ലഭിച്ചതായും കേന്ദ്രം വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നവംബര്‍ 15ന് ദേശീയ പട്ടികജാതി കമ്മീഷന് ഇറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പട്ടികജാതി വികസനത്തിന് അനുവദിച്ച ഫണ്ടില്‍ 147.58 കോടി രൂപ സംസ്ഥാനം ചെലവഴിച്ചില്ല. 2012-13ല്‍ 34.61 ലക്ഷവും 2013-14ല്‍ 113.97 ലക്ഷവുമാണ് പാഴാക്കിയത്. ഇതിന് പുറമെ പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ 250 കോടി രൂപ പട്ടികജാതി വികസന വകുപ്പ് വകമാറ്റി ചെലവഴിച്ചു. ഇതില്‍ വ്യാപക അഴിമതി നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാത്രം ചെലവഴിക്കേണ്ട തുകയാണ് പൊതു ആവശ്യത്തിന് ഉപയോഗിച്ചത്. ഇതിന് പുറമെ തദ്ദേശഭരണ സ്ഥാപനങ്ങളും തുക വകമാറ്റിയതായി പരാതിയില്‍ പറയുന്നു.
പട്ടികജാതി വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം നിരവധി കേന്ദ്ര പദ്ധതികളാണ് പ്രതിസന്ധിയിലായത്. പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്, പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള ബാബു ജഗ്ജീവന് റാം ഛാത്രവാസ് യോജന, ബോര്‍ഡിംഗ് ഗ്രാന്റ്, ബെറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ബ്രൈറ്റ് സ്റ്റുഡന്റ് പദ്ധതി, ഇന്ദിര ആവാസ് യോജന തുടങ്ങി ഡസനിലേറെ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. സ്വന്തമായി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. ഇതോടെ സംസ്ഥാനത്തെ പട്ടികജാതി മേഖലയുടെ വികസനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
സംസ്ഥാന സ്ഥിതിയെക്കുറിച്ച് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് നല്കിയ പരാതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ നടപടി.
ടൂറിസം വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന എ.പി.അനില്‍കുമാറാണ് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി. ടൂറിസത്തിലും വിദേശ യാത്രകളിലും മാത്രമാണ് മന്ത്രിക്ക് താത്പര്യമെന്ന് പട്ടികജാതി സംഘടനകള്‍ ആരോപിക്കുന്നു. ഇതുവരെ 12 തവണ മന്ത്രിയും സംഘവും വിദേശയാത്ര നടത്തി.
ഇതില്‍ മൂന്നെണ്ണം സ്വകാര്യ യാത്രകളും. ഫണ്ട് വകമാറ്റി ചിലവഴിക്കുന്നതും ലാപ്സാക്കുന്നതും ക്രിമിനല്‍ കുറ്റമായി കാണണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരിച്ചു പിടിക്കണമെന്നുമാണ് പട്ടികജാതി സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: